അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) വൻ വിജയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയെ അമേരിക്ക തകർത്തതായും യുദ്ധമുന്നണിയിലെ പ്രകടനം 10-ൽ 15 മാർക്ക് അർഹിക്കുന്നതാണെന്നും ട്രംപ് അവകാശപ്പെട്ടു.
വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ട്രംപ് യുദ്ധത്തിന്റെ പുരോഗതി വിലയിരുത്തിയത്. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
കഴിഞ്ഞ 47 വർഷമായി ഇറാൻ ലോകത്തിന് ഭീഷണിയാണെന്നും എന്നാൽ ഇപ്പോഴത്തെ ആക്രമണത്തിലൂടെ അവരുടെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ അവർ ഇസ്രായേലിനെയും നമ്മളെയും ആക്രമിക്കുമായിരുന്നു,” ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ബാരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ഇറാൻ ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം കരാറുകളിൽ ഒന്നാണിതെന്നും താൻ അത് റദ്ദാക്കിയത് കൊണ്ടാണ് ഇറാൻ ആണവായുധം നേടുന്നത് തടയാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം ഇരിക്കുന്നത് അപകടകരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ നേതൃനിര അതിവേഗം ഇല്ലാതാകുകയാണെന്ന് ട്രംപ് പരിഹസിച്ചു. “ഇറാനിൽ ഇപ്പോൾ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുകയാണ്. വളരെ ശക്തമായ നിലയിലാണ് ഇപ്പോൾ അമേരിക്കയുള്ളത്,” അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ അയൽരാജ്യങ്ങളെയും സഖ്യകക്ഷികളെയും ഇറാൻ തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനുമായുള്ള യുദ്ധത്തിനിടയിലും വെനസ്വേലയുമായുള്ള ബന്ധം മികച്ചതാണെന്ന് ട്രംപ് പറഞ്ഞു. അവിടുത്തെ എണ്ണ നിക്ഷേപം ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കുമെന്നും വെനസ്വേലൻ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ഇസ്രായേലിന് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. ഇത് പശ്ചിമേഷ്യയെ മൊത്തത്തിൽ ഒരു വലിയ യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.








