ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യമാകുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതായി നിതീഷ് കുമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബിഹാറിലെ വോട്ടർമാർക്കായി എഴുതിയ വികാരാധീനമായ കുറിപ്പിലാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്. ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ബിഹാർ നിയമസഭയുടെ ഇരുസഭകളിലും പാർലമെന്റിന്റെ ഇരുസഭകളിലും അംഗമാകുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും, അത് പൂർത്തിയാക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിനുള്ളിലാണ് അപ്രതീക്ഷിതമായി നിതീഷ് കുമാർ പടിയിറങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11:30-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബിഹാറിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാൻ രണ്ട് പതിറ്റാണ്ടായി തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. “നിങ്ങളുടെ വിശ്വാസമാണ് എന്റെ ശക്തി. ബിഹാറിന്റെ അന്തസ്സും വികസനവും ഉയർത്തിപ്പിടിക്കാൻ ഞാൻ എന്നും പരിശ്രമിച്ചിട്ടുണ്ട്. പുതിയ സർക്കാരിനും എന്റെ പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകും,” നിതീഷ് കുമാർ വ്യക്തമാക്കി. നിതീഷിന്റെ മടക്കത്തോടെ ബിഹാറിൽ ആദ്യമായി ബിജെപി (BJP) മുഖ്യമന്ത്രി അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയോ നിത്യാനന്ദ് റായിയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കും. ജെഡിയുവിന് (JDU) രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ നൽകാനാണ് നിലവിലെ ധാരണ.
നിതീഷ് കുമാറിന്റെ രാഷ്ട്രീയ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. നിശാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ജെഡിയുവിനുള്ളിൽ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.









