സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു അനുഗ്രഹമായി മാറിയെന്ന വിലയിരുത്തലുമായി ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും. ആ പരാജയമാണ് ഇന്ത്യയെ കൂടുതൽ കരുത്തരാക്കിയതെന്നും നിലവിലെ ‘ഫിയർലെസ്സ്’ ക്രിക്കറ്റിലേക്ക് ടീമിനെ നയിച്ചതെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് ഇന്ത്യൻ ടീം തങ്ങളുടെ പ്ലേയിങ് ഇലവനിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയത്. ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റി സഞ്ജു സാംസണെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്നതും, മധ്യനിരയിൽ തിലക് വർമ്മയെ 5 അല്ലെങ്കിൽ 6 സ്ഥാനങ്ങളിൽ പരീക്ഷിച്ചതും ടീമിന് വലിയ മുതൽക്കൂട്ടായി. ഈ മാറ്റങ്ങളാണ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.
പലപ്പോഴും ടൂർണമെന്റിലുടനീളം ജയിച്ചുവരുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിൽ (സെമിഫൈനൽ അല്ലെങ്കിൽ ഫൈനൽ) പതറുന്ന കാഴ്ചയാണ് മുൻപ് കണ്ടിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ സൗത്താഫ്രിക്ക ഏറ്റുവാങ്ങിയ ദയനീയ പരാജയം അതിന് ഉദാഹരണമായിരുന്നു. എന്നാൽ സൂപ്പർ 8-ൽ തന്നെ ഒരു പരാജയം ഏറ്റുവാങ്ങിയത് ടീമിലെ പോരായ്മകൾ തിരുത്താൻ സഹായിച്ചു. ആ ‘മോശം ദിവസം’ മുൻപേ കഴിഞ്ഞുപോയത് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ കളിക്കാൻ കരുത്തേകി.
തോൽവി ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന ഒരു ടീമിനെയാണ് പിന്നീട് നാം കണ്ടത്. സഞ്ജു സാംസൺ തന്റെ സ്വാഭാവിക ശൈലിയിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോൾ, മധ്യനിരയിൽ തിലക് വർമ്മയുടെ സാന്നിധ്യം ടീമിന് കൂടുതൽ ആഴം നൽകി. ദക്ഷിണാഫ്രിക്ക നൽകിയ ആ ‘പ്രഹരം’ ശരിയായ സമയത്തുള്ള ഒരു ഉണർത്തുപാട്ടായിരുന്നുവെന്ന് ആരാധകർ ഒരേസ്വരത്തിൽ പറയുന്നു.












