തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചുയർത്തി ജസ്പ്രീത് ബുംറ. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 7 റൺസിനാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
ഇംഗ്ലണ്ട് ബാറ്റിംഗ് തകർത്തു മുന്നേറവെയാണ് ബുംറ തന്റെ സ്പെല്ലുമായി എത്തിയത്. പ്രത്യേകിച്ചും 16, 18 ഓവറുകളിൽ ബുംറ നടത്തിയ പ്രകടനം മത്സരത്തിന്റെ ഗതി മാറ്റി. 16-ാം ഓവറിൽ നിർണ്ണായക ഘട്ടത്തിൽ പന്തെടുത്ത ബുംറ വഴങ്ങിയത് വെറും 8 റൺസ് മാത്രം. ശേഷം 18-ാം ഓവറിൽ, മത്സരം ഇംഗ്ലണ്ടിന്റെ കൈപ്പിടിയിലായേക്കുമെന്ന് തോന്നിച്ച നിമിഷം. എന്നാൽ വെറും 6 റൺസ് മാത്രം നൽകി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരിക ആയിരുന്നു. എല്ലാ ബോളർമാരും തല്ലുകൊണ്ട പിച്ചിൽ എങ്ങനെ ഇതുപോലെ ഒരു സ്പെൽ ബുംറ എറിഞ്ഞു എന്നതിലുണ്ട് അയാളുടെ ക്ലാസും മാസും.
അദ്ദേഹം എറിഞ്ഞ അവസാന 11 പന്തുകളിൽ നിന്ന് ഒരേയൊരു ബൗണ്ടറി മാത്രമാണ് ഇംഗ്ലീഷ് ബാറ്റർമാർക്ക് നേടാനായത്. 4 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനം റൺസിനേക്കാളുപരി സമ്മർദ്ദഘട്ടത്തിൽ അദ്ദേഹം പുലർത്തിയ കൃത്യത കൊണ്ടാണ് ശ്രദ്ധേയമായത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന് (89 റൺസ്) ശേഷം ബൗളിംഗിൽ ബുംറ കൂടി തിളങ്ങിയതോടെ ഇന്ത്യ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്.
സഞ്ജു സാംസന്റെ സെഞ്ചുറിക്ക് ജേക്കബ് ബെതലിന്റെ തകർപ്പൻ സെഞ്ചുറിയിലൂടെ(48 പന്തിൽ 105 ) മറുപടി ഇംഗ്ലണ്ട് പറഞ്ഞെങ്കിലും ഒടുവിൽ ബുംറയുടെ രണ്ടോവർ ഇന്ത്യക്ക് നിർണായകമായി.












