2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ, മൈതാനത്തെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകുന്നത് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ തന്ത്രങ്ങളാണ്. ബാറ്റിംഗ് ഓർഡറുകൾ വെറും ‘ഓവർറേറ്റഡ്’ ആണെന്ന തന്റെ വാദത്തെ അടിവരയിടുന്ന പ്രകടനമാണ് ഗംഭീറും സൂര്യകുമാർ യാദവും ചേർന്ന് ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്തത്.
പത്താം ഓവറിൽ ഇഷാൻ കിഷൻ പുറത്തായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് സൂര്യകുമാർ യാദവിനെയായിരുന്നു. എന്നാൽ ലഗ് സ്പിന്നർ ആദിൽ റഷീദിനെ നേരിടാൻ ഗംഭീർ ഇറക്കിയത് ഷിവം ദുബെയെയാണ്. റഷീദിനെതിരെ സഞ്ജു സാംസൺ കരുതലോടെ കളിച്ചപ്പോൾ, ദുബെ ആഞ്ഞടിച്ചു. വെറും 8 പന്തിൽ 3 സിക്സറുകൾ ഉൾപ്പെടെ 22 റൺസ് നേടിയ ദുബെ, റഷീദിന്റെ സ്പെല്ലിന്റെ താളം തെറ്റിച്ചു. ഇതോടെ ജോഫ്ര ആർച്ചറെ നേരത്തെ പന്തേൽപ്പിക്കാൻ ഹാരി ബ്രൂക്ക് നിർബന്ധിതനായി.
ആർച്ചറുടെ അതിവേഗ പന്തുകളെ നേരിടാൻ തിലക് വർമ്മയെ അവസാന ഓവറുകളിലേക്ക് കരുതിവെച്ചതും ഗംഭീറിന്റെ ബുദ്ധിയായിരുന്നു. നിരന്തരമായി ബാറ്റിംഗ് ഓർഡർ മാറ്റിക്കൊണ്ട് ഇടംകൈ-വലംകൈ കോംബോ നിലനിർത്താൻ കഴിഞ്ഞത് ഇംഗ്ലീഷ് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. “നാലാം നമ്പറിൽ ദുബെയെ ഇറക്കിയത് മികച്ച നീക്കമായിരുന്നു. സഞ്ജു നൽകിയ ആക്കം അദ്ദേഹം മനോഹരമായി മുന്നോട്ട് കൊണ്ടുപോയി.” — ഇർഫാൻ പത്താൻ പറഞ്ഞു.
ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും ഇന്ത്യയുടെ നീക്കങ്ങൾ കൃത്യമായിരുന്നു. പവർപ്ലേയിൽ നേരത്തെ എത്തിയ ഹാർദിക് തന്റെ ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പൂട്ടാൻ ബുംറയെ തന്നെ സൂര്യകുമാർ പന്തേൽപ്പിച്ചു. ബുംറയുടെ വേഗത വ്യതിയാനത്തിൽ കുടുങ്ങിയ ബ്രൂക്കിനെ അക്സർ പട്ടേൽ ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കി. ശേഷം ബുംറയുടെ മൂന്ന് ഓവറുകൾ അവസാന പകുതിയിലേക്ക് കരുതിവെച്ചതായിരുന്നു ഏറ്റവും വലിയ മാസ്റ്റർ സ്ട്രോക്ക്. 16, 18 ഓവറുകളിൽ വെറും 14 റൺസ് മാത്രം നൽകി ബുംറ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.












