2026 ടി20 ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയത്തിലെ പ്രധാന ആകർഷണം മുൻ നായകൻ രോഹിത് ശർമ്മയായിരുന്നു. ടൂർണമെന്റ് അംബാസഡറായി എത്തിയ രോഹിത്തിന്റെ പുതിയ ലുക്കും താരങ്ങളുമായുള്ള സംഭാഷണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മത്സരശേഷം ഇരുടീമിലെയും താരങ്ങളുമായി സംസാരിച്ച രോഹിത്തിന്റെ ശാരീരിക മാറ്റം കണ്ട് മുൻ ഇംഗ്ലണ്ട് നായകൻ ഇയോവിൻ മോർഗനും കോച്ച് ബ്രണ്ടൻ മക്കല്ലവും അമ്പരന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 10 കിലോയോളം ശരീരഭാരം കുറച്ച രോഹിത്തിനെ കണ്ട് മക്കല്ലം ചോദിച്ചത് ഇങ്ങനെയായിരുന്നു: “നിങ്ങളുടെ ബാക്കി ഭാഗം എവിടെപ്പോയി?” ചിരിച്ചുകൊണ്ട് “അതൊക്കെ പോയി” എന്നായിരുന്നു രോഹിത്തിന്റെ മറുപടി. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കഠിനമായ പരിശീലനത്തിലാണ് താനെന്ന് രോഹിത് സൂചിപ്പിച്ചു. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരുമായും രോഹിത് ദീർഘനേരം സംസാരിച്ചു.
ഇംഗ്ലീഷ് താരം ജേക്കബ് ബെതൽ (105) സെഞ്ച്വറിയുമായി ഇന്ത്യയെ വിറപ്പിച്ചെങ്കിലും ജസ്പ്രീത് ബുംറയുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചു പരിചയമുള്ള ബുംറയ്ക്ക് ഇവിടുത്തെ സാഹചര്യങ്ങൾ വ്യക്തമായിരുന്നു. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നീ മുംബൈ ഇന്ത്യൻസ് സഹതാരങ്ങളുടെ പിന്തുണയും ബുംറയ്ക്ക് കരുത്തായി.












