ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാനെതിരെ ആക്രമണം നടത്താൻ ഇറാനിയൻ കുർദിഷ് പോരാളികളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇറാഖിൽ വസിക്കുന്ന ഇറാനിയൻ കുർദിഷ് പോരാളികൾ അതിർത്തി കടന്നുള്ള സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇറാന്റെ സുരക്ഷാ സേനയെ എങ്ങനെ ആക്രമിക്കണം എന്നതിനെക്കുറിച്ച് കുർദിഷ് മിലിഷ്യകൾ അമേരിക്കയുമായി കൂടിയാലോചന നടത്തിയിരുന്നു.
1979 ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് തങ്ങളുടെ വീടുകളും ഗ്രാമങ്ങളും വിട്ട് അയൽ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വന്നവരാണ് ഇറാനിയൻ കുർദുകൾ. ഇറാഖ്, സിറിയ, തുർക്കി, അർമേനിയ എന്നിവിടങ്ങളിൽ ആണ് ഇപ്പോൾ അവർ പ്രധാനമായും താമസിക്കുന്നത്. വിവിധ രാജ്യങ്ങളിലായി നാലു കോടിയോളം കുർദുകൾ വസിക്കുന്നുണ്ടെങ്കിലും അവർക്ക് സ്വന്തമായി ഒരു രാജ്യമില്ല. വർഷങ്ങളായി, കുർദുകൾ മിഡിൽ ഈസ്റ്റിൽ ഒരു പ്രത്യേക രാഷ്ട്രത്തിനായുള്ള ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. ഐസിസിനെതിരെ യുഎസിനോടൊപ്പം ചേർന്ന് പോരാടാൻ കുർദുകൾ എല്ലായ്പ്പോഴും തയ്യാറായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് കൂടിയാണ് ഇറാനെതിരെ കുർദിഷ് സേനയെ രംഗത്തിറക്കാൻ യുഎസ് പദ്ധതിയിടുന്നത്.
ഇറാനിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 8 മുതൽ 17 ശതമാനം വരെ കുർദുകൾ ആണ് . 1946 ൽ റിപ്പബ്ലിക് ഓഫ് മഹാബാദ് എന്ന പേരിൽ ഒരു കുർദിഷ് രാഷ്ട്രം സ്ഥാപിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് ഇറാനിയൻ സൈന്യം അത് പൂർണ്ണമായും പിടിച്ചെടുത്തു. ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണകാലത്ത് കുർദുകൾ ധാരാളം അടിച്ചമർത്തലുകൾ നേരിട്ടിരുന്നു. 1979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് അവർക്കെതിരായ അടിച്ചമർത്തലുകൾ വർദ്ധിച്ചു. ഇറാനിയൻ സൈന്യവുമായുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് കുർദുകൾ കൊല്ലപ്പെട്ടു. ഇപ്പോൾ, ഈ കുർദിഷ് ഗ്രൂപ്പുകളിൽ പലതും വടക്കൻ ഇറാഖിൽ ആണുള്ളത്.









