2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആവേശകരമായ വിജയം നേടിയെങ്കിലും, മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിജെ (DJ) കാണികളോട് ജസ്പ്രീത് ബുംറയുടെ പേര് വിളിക്കാൻ ആവശ്യപ്പെട്ടതിനെതിരെ രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ രംഗത്തെത്തി.
ഇന്ത്യ 254 റൺസ് പ്രതിരോധിക്കുന്നതിനിടെ, ജസ്പ്രീത് ബുംറ പന്തെറിയാൻ ഓടുമ്പോൾ ഡിജെ കാണികളോട് “ബൂം ബൂം ബുംറ” എന്ന് വിളിക്കാൻ പ്രേരിപ്പിച്ചത് ഉചിതമായില്ലെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ കമന്ററിക്കിടെയാണ് ഗവാസ്കർ തന്റെ വിയോജിപ്പ് പരസ്യമാക്കിയത്.
“ബുംറ പന്തെറിയുന്ന സമയത്ത് കാണികളോട് പേര് വിളിക്കാൻ ആവശ്യപ്പെടുന്നത് നല്ല ആശയമല്ല. ഓവറുകൾക്കിടയിൽ അവർക്ക് ഇത് ചെയ്യാം, പക്ഷേ പന്തെറിയുന്ന സമയത്ത് വേണ്ട. ഇതൊരു ലോകകപ്പ് മത്സരമാണെന്ന് ഓർക്കണം.”
നേരത്തെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടെ ലേസർ ഷോ സംഘടിപ്പിച്ചതിനും ഗവാസ്കറും രവി ശാസ്ത്രിയും ഐസിസിയെ വിമർശിച്ചിരുന്നു. മത്സരത്തിൽ സഞ്ജു സാംസണിന്റെയും (42 പന്തിൽ 89) ജസ്പ്രീത് ബുംറയുടെയും (1/33) മികവിലാണ് ഇന്ത്യ 7 റൺസിന്റെ ജയം സ്വന്തമാക്കിയത്. ടൂർണമെന്റ് ചരിത്രത്തിലെ ഒരു നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 253/7 ആണ് ഇന്ത്യ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ജേക്കബ് ബെതൽ (105) സെഞ്ച്വറിയുമായി പൊരുതിയെങ്കിലും അവസാന ഓവറുകളിൽ ബുംറയും അർഷ്ദീപും കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 30 റൺസ് വേണമായിരുന്നു. എന്നാൽ സെഞ്ച്വറി വീരൻ ജേക്കബ് ബെതൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഇംഗ്ലണ്ടിനെ 246/7 എന്ന സ്കോറിൽ ഇന്ത്യ തളച്ചു. വരുൺ ചക്രവർത്തി 64 റൺസ് വഴങ്ങി നിരാശപ്പെടുത്തിയെങ്കിലും അക്സർ പട്ടേലിന്റെ തകർപ്പൻ ഫീൽഡിംഗ് ഇന്ത്യയ്ക്ക് തുണയായി.












