2026 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരാനിരിക്കെ, ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം ആകാശ് ചോപ്ര. ഓപ്പണർ സഞ്ജു സാംസൺ മാറ്റ് ഹെൻറിയെ നേരിടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഹാർദിക് പാണ്ഡ്യയുടെ പ്രകടനം നിർണ്ണായകമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി സഞ്ജു സാംസണ് വലിയ വെല്ലുവിളിയാകുമെന്ന് ചോപ്ര കരുതുന്നു. “സഞ്ജു ഹെൻറിക്കെതിരെ അല്പം ശ്രദ്ധിക്കണം. ഹെൻറി വളരെ ബുദ്ധിമാനായ ബൗളറാണ്. ഫുൾ ലെങ്ത് പന്തുകൾ എറിഞ്ഞ് സഞ്ജുവിനെ കുടുക്കാൻ അദ്ദേഹം ശ്രമിക്കും. ഗുവാഹത്തിയിൽ ഹെൻറിയുടെ പന്തിൽ സഞ്ജു ഗോൾഡൻ ഡക്കായി മടങ്ങിയത് മറക്കരുത്. ലോക്കി ഫെർഗൂസനെതിരെയും ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം.”
എല്ലാ മത്സരങ്ങളിലും 250 റൺസ് ആവശ്യമില്ലെന്നും, തുടക്കത്തിൽ പിച്ചിൽ സമയം ചിലവഴിച്ച ശേഷം വേഗത കൂട്ടുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ നാല് ഓവറുകൾ ജയപരാജയങ്ങൾ നിശ്ചയിക്കുമെന്ന് ചോപ്ര നിരീക്ഷിച്ചു.
“ഹാർദിക്കിന് നല്ലൊരു ദിവസമെങ്കിൽ അത് ഇന്ത്യയുടെയും നല്ല ദിവസമായിരിക്കും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിയും. ഈ ഗ്രൗണ്ടിൽ കളിച്ച വലിയ പരിചയം ഹാർദിക്കിനുണ്ട്. ഇവിടെ നിന്ന് പോയപ്പോൾ ഒരുപാട് പേർ കൂവിവിളിച്ചെങ്കിലും, അതേ മണ്ണിൽ ലോകകപ്പ് ഉയർത്തുന്നത് ഹാർദിക്കിനെ സംബന്ധിച്ച് വലിയൊരു മധുരപ്രതികാരം കൂടിയാകും.”
ടൂർണമെന്റിൽ ഇതുവരെ 199 റൺസും 8 വിക്കറ്റും നേടിയ ഹാർദിക് സെമിഫൈനലിലെ തകർപ്പൻ സ്പെല്ലിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.












