വാഷിംഗ്ടൺ : ഇസ്രായേലിന് ‘അടിയന്തര’ ആയുധങ്ങൾ വിൽക്കാൻ അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ തീരുമാനം. 12,000 ഹെവി ബോംബുകൾ ആണ് ഇസ്രായേൽ യുഎസിൽ നിന്നും വാങ്ങുന്നത്. 151 മില്യൺ ഡോളറിന്റെ (ഏകദേശം 1,300 കോടി രൂപ) കരാർ ആണ് ഇതിനായി ഇസ്രായേലും യുഎസും തമ്മിൽ സൃഷ്ടിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പതിവ് കോൺഗ്രസ് അവലോകന പ്രക്രിയ ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച വൈകിയാണ് ആയുധ കരാർ പ്രഖ്യാപിച്ചത്.
ഈ അടിയന്തര പാക്കേജിൽ BLU-110A/B ജനറൽ-പർപ്പസ് ബോംബുകൾ ഉൾപ്പെടുന്നു. കൂടാതെ, ഇസ്രായേലിന് ലോജിസ്റ്റിക്കൽ സഹായവും മറ്റ് ആവശ്യമായ പിന്തുണാ സേവനങ്ങളും യുഎസ് നൽകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അഭിപ്രായത്തിൽ, ഈ കരാർ യുഎസ് വിദേശനയത്തിന്റെയും ദേശീയ സുരക്ഷയുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചാണ്. പശ്ചിമേഷ്യയിലെ ഒരു പ്രധാന യുഎസ് തന്ത്രപരമായ പങ്കാളിയുടെ സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഈ ആയുധ കരാറിന്റെ ലക്ഷ്യമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.










