ഇറാൻ-ഇസ്രായേൽ യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആക്രമണങ്ങൾ നിർത്തിവെക്കാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ ഇറാന്റെ പൂർണ്ണമായ കീഴടങ്ങൽ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
മേഖലയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അയൽരാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഖേദം പ്രകടിപ്പിക്കുക ആയിരുന്നു. മറ്റ് രാജ്യങ്ങളെ കീഴടക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ടെലിവിഷൻ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ അയൽരാജ്യങ്ങൾക്കെതിരെയുള്ള മിസൈൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
ഇറാന്റെ സമാധാന ചർച്ചകളെ പൂർണ്ണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. “ഇറാൻ നിരുപാധികം കീഴടങ്ങുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ല” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ നേതൃത്വത്തിന് കീഴിൽ രാജ്യം പുനർനിർമ്മിക്കാൻ സഹായിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ ട്രംപിന്റെ ഈ ആവശ്യം ഇറാൻ തള്ളി. “നിരുപാധികം കീഴടങ്ങണമെന്നത് അവരുടെ സ്വപ്നം മാത്രമായിരിക്കുമെന്നും അത് ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്നും” പെസെഷ്കിയാൻ തിരിച്ചടിച്ചു.
ഇസ്രായേലും അമേരിക്കയും ഇറാന് മേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇറാന്റെ മെഹ്‌റാബാദ് വിമാനത്താവളം ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി പറയുന്നതനുസരിച്ച്, യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 1,332 ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ 11 പേരും ആറ് യുഎസ് സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ലബനനിലും ഇസ്രായേൽ ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്.








