ഉത്തരാഖണ്ഡിന്റെ സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ യുവാക്കളെ അടിച്ചമർത്താൻ ശ്രമിച്ചത് കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമാണെന്ന് അമിത് ഷാ. സംസ്ഥാന രൂപീകരണത്തിനായി വാദിച്ചവരെ അന്ന് ഭരണത്തിലിരുന്നവർ ക്രൂരമായി നേരിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് ഉത്തരാഖണ്ഡ് ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 200 അഭയാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് പൗരത്വം നൽകി. “ഹിന്ദു അഭയാർത്ഥികൾക്ക് ഈ രാജ്യത്തിന് മേൽ പ്രധാനമന്ത്രി മോദിക്കുള്ള അത്രയും തന്നെ അവകാശമുണ്ട്. രാഹുൽ ബാബ എത്ര പ്രതിഷേധിച്ചാലും, വർഷങ്ങളായി അവഗണിക്കപ്പെട്ട ഇവർക്ക് പൗരത്വം നൽകുക തന്നെ ചെയ്യും. പ്രീണന രാഷ്ട്രീയം കാരണമാണ് ഇത്രയും കാലം ഇവരെ മാറ്റിനിർത്തിയത്.” – അമിത് ഷാ വ്യക്തമാക്കി.
ബ്രിട്ടീഷ് കാലത്തെ പഴയ നിയമങ്ങൾ മാറ്റി ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു. 2028-ഓടെ ഇത് പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിനായി 1,132 കോടി രൂപയുടെ പുതിയ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദു അഭയാർത്ഥികൾക്ക് അന്തസ്സും സുരക്ഷയും ഉറപ്പാക്കിയ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി ധാമിയും അഭിനന്ദിച്ചു. ശിക്ഷയല്ല, നീതിയാണ് പുതിയ നിയമങ്ങളുടെ അടിസ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിമത്തത്തിന്റെ മനസ്സാക്ഷിയുള്ള പഴയ ബ്രിട്ടീഷ് നിയമങ്ങൾ ഇല്ലാതാക്കിയത് ചരിത്രപരമായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.








