ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ സ്ത്രീകൾക്ക് കരുതലുമായി കേന്ദ്ര സർക്കാരിന്റെ ‘സ്വസ്ഥ് നാരി മിഷൻ’. ഗർഭാശയ കാൻസറിനെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് പെൺകുട്ടികൾക്കായി സൗജന്യ എച്ച്.പി.വി ) വാക്സിനേഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
‘Give To Gain’ (നൽകി നേടാം) എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ വർഷത്തെ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന കാൻസറാണ് സെർവിക്കൽ കാൻസർ. ഐ.സി.എം.ആർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 8 മിനിറ്റിലും ഒരു സ്ത്രീ ഈ രോഗം മൂലം മരിക്കുന്നുണ്ട്. പ്രതിവർഷം 1.23 ലക്ഷം പുതിയ കേസുകളും ഏകദേശം 79,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോകത്തെ ഗർഭാശയ ഗള കാൻസർ മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണ്. ഗ്രാമീണ മേഖലയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്കിടയിലാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്.
വാക്സിനേഷനിലൂടെ പൂർണ്ണമായും തടയാൻ കഴിയുന്ന ഏക കാൻസറാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. 2006 മുതൽ ആഗോളതലത്തിൽ 50 കോടി ഡോസ് എച്ച്.പി.വി വാക്സിൻ നൽകിയിട്ടുണ്ട്, ഇത് 93 മുതൽ 100 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലോകത്തെ 160 രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർന്നു. രാജ്യത്തെ 1.15 കോടി പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിൻ തികച്ചും സൗജന്യമായി ലഭിക്കും, ആദ്യ മൂന്ന് മാസം മിഷൻ മോഡിൽ തീവ്ര പ്രചാരണമായി നടത്തുന്ന പദ്ധതി, പിന്നീട് പതിവ് പ്രതിരോധ കുത്തിവെപ്പുകളുടെ ഭാഗമാക്കും, 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഓരോ 5-10 വർഷം കൂടുമ്പോഴും കൃത്യമായ സ്ക്രീനിംഗ് പരിശോധനകൾ നടത്താനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
അങ്കണവാടി പ്രവർത്തകർ മുതൽ ചന്ദ്രയാൻ-3 ദൗത്യത്തിൽ വരെ പങ്കാളികളായ ഇന്ത്യൻ സ്ത്രീകളുടെ കരുത്ത് അടയാളപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം ഉറപ്പാക്കിയാൽ മാത്രമേ ‘വികസിത് ഭാരതം 2047’ എന്ന ലക്ഷ്യം കൈവരിക്കാനാവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.








