പശ്ചിമേഷ്യൻ സംഘർഷം, കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ, തിരുവനന്തപുരം നഗരസഭയിലെ മാലിന്യ പ്രശ്നം എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. മുഖ്യമന്ത്രിയുടേത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണെന്നും കോൺഗ്രസിന്റേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇറാൻ അനുകൂല പ്രസ്താവന കേവലം പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ജിസിസി രാജ്യങ്ങളെ ആക്രമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“യുദ്ധം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. ബിജെപി ഇറാനെ തള്ളുന്നില്ലെന്നും ഇറാൻ കപ്പലിന് പോലും സംരക്ഷണം നൽകിയത് കേന്ദ്രസർക്കാർ ആയിരുന്നു. തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സാമ്പത്തികമായി തകർന്നു. ഹിമാചലിൽ ശമ്പളം നൽകാൻ പണമില്ല. കർണാടകയിൽ വികസനത്തിന് ഫണ്ടില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത കെഎസ്ആർടിസിയിൽ എങ്ങനെയാണ് സൗജന്യ യാത്ര നൽകുകയെന്ന് അദ്ദേഹം ചോദിച്ചു. യുപിഎ കാലത്തെ കർഷക വായ്പ ഇളവുകളിൽ സിഎജി കണ്ടെത്തിയ അഴിമതികളും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരസഭയിലെ മാലിന്യ പ്രശ്നത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാത്തവരാണ് ഒന്നര മാസം മാത്രം പ്രായമുള്ള ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നത്.
മന്ത്രി ശിവൻകുട്ടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പലയിടത്തായി നിക്ഷേപിക്കാൻ തീരുമാനിച്ചത്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണ ജനങ്ങൾക്ക് അറിയാമെന്നും ജനങ്ങൾ ഇവരെ തള്ളിക്കളയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.












