മനാമ : യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ബഹ്‌റൈനിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്ത് ആണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ജുഫൈറിലെ സൈനിക താവളത്തിൽ ഇറാൻ നടത്തിയ ഏകോപിത മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. സംഭവത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗൾഫ്, അറേബ്യൻ കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ യുഎസ് നാവിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബഹ്‌റൈൻ ജുഫൈറിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട. മിഡിൽ ഈസ്റ്റിലെ ഏറ്റവും തന്ത്രപരമായ പ്രധാന സൈനിക കേന്ദ്രമാണിത്. മാർച്ച് 6 ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു യുഎസ് അന്തർവാഹിനി ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിച്ചു . 87 ഇറാനിയൻ നാവികർ ആയിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനുള്ള പ്രതികാരമായാണ് ബഹ്റൈനിലെ യുഎസ് നാവികകേന്ദ്രം ആക്രമിച്ചത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
നിരവധി പ്രധാനപ്പെട്ട ജലപാതകളിലൂടെ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയിൽ ആണ് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പട പ്രവർത്തിക്കുന്നത്. പേർഷ്യൻ ഗൾഫ് , ചെങ്കടൽ, അറേബ്യൻ കടൽ എന്നിവിടങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില മേഖലകളിലും സമുദ്ര നിരീക്ഷണം നടത്തുന്നത് ഈ നാവിക സേനയാണ്. വാണിജ്യ കപ്പലുകളുടെ സ്ഥിരത നിലനിർത്തുന്നതിനും അവയുടെ സഞ്ചാര സ്വാതന്ത്ര്യം നിരീക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം യുഎസിന്റെ അഞ്ചാം കപ്പൽപ്പടക്കാണ്. മേഖലയിലെ പ്രധാന കടൽ പാതകളിലുടനീളമുള്ള സുരക്ഷാ പ്രവർത്തനങ്ങളെയും ഇത് പിന്തുണയ്ക്കുന്നു.








