പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് തൃണമൂൽ കോൺഗ്രസ് സർക്കാർ അനാദരവ് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഗോത്രവർഗ വനിതാ നേതാവിനെയും രാജ്യത്തിന്റെ രാഷ്ട്രപതിയെയും അപമാനിച്ച തൃണമൂൽ കോൺഗ്രസിനോട് ബംഗാളിലെ പ്രബുദ്ധരായ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി മെട്രോയുടെ പുതിയ പാതകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച ബംഗാളിൽ നടന്ന സന്താൾ ഗോത്രവർഗ സമ്മേളനത്തിന്റെ വേദി മാറ്റിയതിലും, രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മന്ത്രിമാരോ പങ്കെടുക്കാത്തതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രപതിയെ ബിജെപി വഴിതെറ്റിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചതോടെയാണ് തർക്കം രൂക്ഷമായത്. മണിപ്പൂരിലെയും ഛത്തീസ്ഗഢിലെയും ഗോത്രവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രപതി എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും മമത ചോദിച്ചിരുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ഖേദകരമാണെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയെ ബഹിഷ്കരിച്ചതിലൂടെ ഭരണഘടനയെയും ജനാധിപത്യത്തെയുമാണ് ടിഎംസി അപമാനിച്ചത്. ഗോത്രവർഗ സമൂഹവും സ്ത്രീശക്തിയും ടിഎംസിക്ക് ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. രാജ്യത്തെ മൂന്ന് കോടിയിലധികം സ്ത്രീകൾ ‘ലക്ഷ്പതി ദീദി’ എന്ന നാഴികക്കല്ല് പിന്നിട്ടതായി അദ്ദേഹം അറിയിച്ചു. തന്റെ സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മുൻ ആം ആദ്മി സർക്കാരിനെ ‘ആപ്ദ’ (ദുരന്തം) സർക്കാർ എന്ന് വിശേഷിപ്പിച്ച മോദി, കഴിഞ്ഞ പത്ത് വർഷമായി ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾ അവർ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചു. 33,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഡൽഹിയിൽ തുടക്കം കുറിച്ചത്.








