ന്യൂഡൽഹി : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം നാളെ വീണ്ടും ആരംഭിക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. നിലവിലെ പുതിയ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷം ലോക്‌സഭ ചർച്ച ചെയ്യും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ നിലപാട് തിങ്കളാഴ്ച ലോക്‌സഭയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കും.
പശ്ചിമേഷ്യൻ സംഘർഷം ഇപ്പോൾ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. മേഖലയിലുടനീളം സംഘർഷം രൂക്ഷമാണ്. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 2026 മാർച്ച് 1 നും 7 നും ഇടയിൽ 52,000-ത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തി. വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനുശേഷം ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾ നിരവധി വിമാന സർവീസുകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 32,000-ത്തിലധികം യാത്രക്കാർ ഇന്ത്യൻ വിമാനക്കമ്പനികളിലാണ് യാത്ര ചെയ്തത്. മേഖലയിലെ സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.








