കോൺഗ്രസും രാഹുൽ ഗാന്ധിയും പാവപ്പെട്ട ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവങ്ങളുടെ വോട്ട് നേടാൻ വേണ്ടി മാത്രം പ്രഖ്യാപനങ്ങൾ നടത്തുകയും, വിജയിച്ചു കഴിഞ്ഞാൽ ജനങ്ങളെ തിരിഞ്ഞു നോക്കാതെ കൈയും തുടച്ച് പോകുന്നതുമാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1970-കളിലും 80-കളിലും ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും) എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളെ പറ്റിച്ച് വർഷങ്ങളോളം കോൺഗ്രസ് രാജ്യം ഭരിച്ചു. എന്നാൽ രാജ്യത്തെ ദാരിദ്ര്യം എങ്ങും പോയില്ലെന്നും ദരിദ്രർ ദരിദ്രരായി തന്നെ തുടരുകയാണുണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ പറ്റിക്കുന്ന ഈ തന്ത്രം കർണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും അവർ പയറ്റി. എന്നാൽ കോൺഗ്രസിന്റെ കള്ളത്തരങ്ങൾ ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായി മനസ്സിലായെന്നും അതുകൊണ്ട് തന്നെ ഇനിയൊരു തെരഞ്ഞെടുപ്പിലും ഇത്തരം നുണകൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കെഎസ്ആർടിസി പ്രതിസന്ധി ചൂണ്ടിക്കാട്ടിയും കോൺഗ്രസിനെ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മാസങ്ങളോളം ശമ്പളം മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ദുരിതം കാണാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നത്. നിലവിലുള്ള കെഎസ്ആർടിസിയെ എങ്ങനെ സംരക്ഷിക്കുമെന്നോ ജീവനക്കാർക്ക് എങ്ങനെ കൃത്യമായി ശമ്പളം നൽകുമെന്നോ പറയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല. കാരണം അതിന് കഠിനാധ്വാനം ആവശ്യമാണ്. വെറുതെ വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെന്നും എന്നാൽ അത് നടപ്പിലാക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് നിർണ്ണായകമായ തെരഞ്ഞെടുപ്പാണെന്നും നാടിന്റെ ഭാവി തീരുമാനിക്കുന്ന ഈ പോരാട്ടത്തിൽ ജനങ്ങൾ സത്യം തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.












