ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് 96 റൺസിന് തോറ്റ് കിരീടം കൈവിട്ട ന്യൂസിലൻഡിനെതിരെയും നായകൻ മിച്ചൽ സാന്റ്‌നർക്കെതിരെയും പൊട്ടിത്തെറിച്ച് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് മുന്നിൽ കിവീസ് നായകൻ അടിയറവ് പറഞ്ഞുവെന്നും തന്ത്രപരമായ പിഴവുകൾ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയെന്നും ആമിർ ആരോപിച്ചു. ‘ഹാർനാ മനാ ഹേ’ എന്ന പരിപാടിയിലായിരുന്നു ആമിറിന്റെ രൂക്ഷവിമർശനം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സാന്റ്‌നറുടെ തീരുമാനങ്ങളെ ആമിർ പരിഹസിച്ചു. “സ്പിന്നിനെ നേരിടാൻ പ്രയാസപ്പെടുന്ന അഭിഷേക് ശർമ്മയെ പുറത്താക്കാൻ ഓഫ് സ്പിന്നറെ കൊണ്ടുവരുന്നതിന് പകരം നിങ്ങൾ ജേക്കബ് ഡഫി എന്ന പേസറെയാണ് കൊണ്ടുവന്നത്. അഭിഷേകും സഞ്ജുവും ആ തക്കം നോക്കി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി. ന്യൂസിലൻഡ് ബൗളർമാർ വൈഡുകൾ എറിയുകയും സിക്സറുകൾ വഴങ്ങുകയും ചെയ്യുകയായിരുന്നു. കിവീസ് ഇത്രയധികം സമ്മർദ്ദത്തിലാകുന്നത് 2005-ന് ശേഷം ഞാൻ കണ്ടിട്ടില്ല.” ആമിർ പറഞ്ഞു.
ബൗളർമാർ മാത്രമേ ടൂർണമെന്റുകൾ ജയിപ്പിച്ചു തരൂ എന്ന പഴയ വിശ്വാസത്തെ ഇന്ത്യ തിരുത്തിക്കുറിച്ചു എന്ന് ആമിർ നിരീക്ഷിച്ചു. “ബൗളർമാർ മാത്രമേ കപ്പടിപ്പിക്കൂ എന്ന മിത്ത് ഇന്ത്യ തകർത്തു. ബാറ്റർമാർക്കും ലോകകപ്പ് നേടിത്തരാൻ കഴിയുമെന്ന് അവർ തെളിയിച്ചു. സെമിയിലും ഫൈനലിലും ഫ്ലാറ്റ് ട്രാക്കുകളിൽ 250-ന് മുകളിൽ റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യ ഇത് സാക്ഷ്യപ്പെടുത്തിയത്. സഞ്ജുവും അഭിഷേകും ഇഷാൻ കിഷനും ശിവം ദുബെയും കാട്ടിയ ആ ബാറ്റിംഗ് വീര്യം അവിശ്വസനീയമാണ്.”
തുടർച്ചയായി രണ്ട് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായും, സ്വന്തം മണ്ണിൽ കിരീടം ചൂടുന്ന ആദ്യ ടീമായും ഇന്ത്യ ഇതോടെ മാറി.












