പാകിസ്താൻ ക്രിക്കറ്റിനെ ഉലച്ചുകൊണ്ട് വീണ്ടും അഴിമതി ആരോപണങ്ങളും കൊഴിഞ്ഞുപോക്കും. ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭയും സിയാൽകോട്ട് താരം കൂടിയായ 24 വയസ്സുകാരൻ ഷഹ്‌സൈബ് ഭട്ടിയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പാക് ക്രിക്കറ്റിലെ രാഷ്ട്രീയവും അഴിമതിയും ശരിയായ ഘടനയുടെ അഭാവവും തന്റെ കരിയർ നശിപ്പിച്ചുവെന്ന് ഷഹ്‌സൈബ് ആരോപിക്കുന്നു. തന്റെ സ്വപ്നങ്ങളെല്ലാം തകർന്നുവെന്നും ഇനി ഈ വ്യവസ്ഥിതിയുടെ ഭാഗമാകാൻ താനില്ലെന്നും താരം എക്സിൽ (X) കുറിച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്.
2024-25 സീസണിലെ ഖ്വയ്ദ്-ഇ-അസം ട്രോഫി ഫൈനലിൽ സിയാൽകോട്ട് റീജിയനെ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയത്തിലേക്ക് നയിച്ചതിൽ ഷഹ്‌സൈബ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പെഷവാർ റീജിയനെതിരെ പുറത്താകാതെ 32 റൺസ് നേടിയാണ് താരം അന്ന് ടീമിനെ ചാമ്പ്യന്മാരാക്കിയത്. എന്നാൽ ആ വലിയ നേട്ടത്തിന് ശേഷവും തന്നെ നിരന്തരം അവഗണിക്കുകയായിരുന്നുവെന്ന് ഷഹ്‌സൈബ് പറയുന്നു. തുടർച്ചയായി 40-ഓളം മത്സരങ്ങളിൽ തന്നെ ബെഞ്ചിലിരുത്തി. മികച്ച പ്രകടനം നടത്തിയിട്ടും രാഷ്ട്രീയ സ്വാധീനമില്ലാത്തതിന്റെ പേരിൽ തഴയപ്പെട്ടുവെന്നാണ് താരം ഉന്നയിക്കുന്ന ആരോപണം. “എല്ലാവരും എന്തിനാണ് പാകിസ്താൻ ക്രിക്കറ്റ് വിട്ടുപോകുന്നതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു. രാഷ്ട്രീയവും അഴിമതിയും എന്റെ കരിയർ നശിപ്പിച്ചു,” ഷഹ്‌സൈബ് കുറിച്ചു.
പാക് ആഭ്യന്തര സർക്യൂട്ടിൽ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഒരു ലിസ്റ്റ് എ മത്സരത്തിലും ഒരു ടി20യിലുമാണ് ഷഹ്‌സൈബ് കളിച്ചിട്ടുള്ളത്. റെഡ് ബോൾ ക്രിക്കറ്റിൽ 5 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 2024 ഡിസംബറിൽ ലാഹോർ വൈറ്റ്സിനെതിരെ നടന്ന മത്സരത്തിൽ 236 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസിഡന്റ്സ് കപ്പ് ഗ്രേഡ് 1-ൽ ഇഷാലിന് വേണ്ടി ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച അദ്ദേഹം രണ്ട് വിക്കറ്റുകളും നേടി. റാവൽപിണ്ടിക്കെതിരായ ടി20 അരങ്ങേറ്റത്തിൽ 4 ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ പ്രതിഭയുള്ള യുവതാരങ്ങൾ പോലും പാക് ക്രിക്കറ്റിലെ കെടുകാര്യസ്ഥത മൂലം കളി അവസാനിപ്പിക്കുന്നത് പിസിബിക്കും (PCB) വലിയ തിരിച്ചടിയായിരിക്കുകയാണ്.








