ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയെയും നയതന്ത്ര ബന്ധങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ പൊളിച്ചടുക്കി കേന്ദ്ര സർക്കാർ. ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിച്ച ‘മിലാൻ 2026’ അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് ശേഷം മടങ്ങിയ ഇറാന്റെ ഐആർഐഎസ് ദേന (IRIS Dena) എന്ന യുദ്ധക്കപ്പലിന്റെ ലൊക്കേഷൻ ഇന്ത്യ ഇസ്രയേലിന് ചോർത്തി നൽകിയെന്ന പാക് പ്രചരണമാണ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ വീഡിയോ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിർമ്മിച്ച ‘ഡീപ് ഫേക്ക്’ വീഡിയോ വഴിയാണ് പാകിസ്താൻ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ താക്കീതുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.
മാർച്ച് 4-ന് ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ സമുദ്രത്തിൽ വച്ച് അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഇറാന്റെ ഐആർഐഎസ് ദേന തകർന്നത്. 87 നാവികർ കൊല്ലപ്പെട്ട ഈ ദൗർഭാഗ്യകരമായ സംഭവത്തെ ഇന്ത്യയ്ക്കെതിരായ ആയുധമാക്കാനാണ് പാകിസ്താൻ ശ്രമിച്ചത്. എന്നാൽ കരസേനാ മേധാവി ഇത്തരം ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സർക്കാർ വ്യക്തമാക്കി. ഭാരതത്തിന്റെ സൈനിക നേതൃത്വത്തെയും വിശ്വസ്തതയെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സംഘടിത ‘ഡിസ് ഇൻഫർമേഷൻ’ ക്യാമ്പയിന്റെ ഭാഗമാണിതെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കർശനമായ ഐടി നിയമങ്ങൾ നിലവിലുണ്ടെന്നും ഇത്തരം രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആക്രമണത്തിന് പിന്നാലെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 30-ഓളം ഇറാൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ നിലവിൽ കരാപ്പിറ്റിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അമേരിക്കയ്ക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. സമുദ്രത്തിലെ അതിക്രമമാണിതെന്നും ഇതിന് അമേരിക്ക കടുത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ അയൽപക്കത്ത് നടക്കുന്ന ഇത്തരം നീക്കങ്ങൾ അതീവ ഗൗരവത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. ഭാരതത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ശത്രുരാജ്യങ്ങളുടെ സൈബർ കടന്നാക്രമണങ്ങളെയും വ്യാജവാർത്താ നിർമ്മാണത്തെയും കരുത്തോടെ നേരിടുമെന്നും ഇന്ത്യ ആവർത്തിച്ചു








