ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ വാതക ഇന്ധനക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിനായി നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്തെ എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി. ഇനിമുതൽ ഒരു സിലിണ്ടർ കൈപ്പറ്റിയതിനുശേഷം 25 ദിവസങ്ങൾക്ക് ശേഷം മാത്രമായിരിക്കും അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനായി പറ്റുക. ചില ഉപഭോക്താക്കൾ വളരെ നേരത്തെ തന്നെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് വഴി ചില പ്രദേശങ്ങളിൽ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം.
എൽപിജി വിതരണത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് എപ്പോഴും മുൻഗണന നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ആഗോള സംഘർഷങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി, എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പ്രധാന ഗ്യാസ് വിതരണക്കാരായിരുന്ന ഖത്തർ യുദ്ധ സാഹചര്യം മൂലം ഉൽപാദനം നിർത്തിവച്ചതിനാൽ കൂടുതൽ എൽപിജി വിതരണത്തിനായി അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്.








