ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണെന്ന സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിലൂടെ ഇറാന്റെ നാവിക-വ്യോമ സേനകളെയും വാർത്താവിനിമയ സംവിധാനങ്ങളെയും തകർത്തതായും യുദ്ധം ഏതാണ്ട് പൂർത്തിയായതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇറാൻ എന്ന രാജ്യം ഇനി ഒരിക്കലും കെട്ടിപ്പടുക്കാൻ കഴിയാത്ത വിധം തകർക്കുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി.
തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുദ്ധം അവസാനിക്കാറായെന്ന് പറഞ്ഞ ട്രംപ്, മണിക്കൂറുകൾക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടി പരിപാടിയിൽ നിലപാട് മാറ്റി. “നമ്മൾ പല രീതിയിലും വിജയിച്ചു കഴിഞ്ഞു, പക്ഷേ അത് മതിയാകില്ല. ഇറാൻ പൂർണ്ണമായും പരാജയപ്പെടുന്നത് വരെ യുദ്ധം തുടരും. അവർക്ക് ഇപ്പോൾ നാവികസേനയോ വ്യോമസേനയോ ഇല്ല,” ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനകൾക്ക് ഇറാനിലെ കരുത്തരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് അമേരിക്കയല്ല, മറിച്ച് തങ്ങളായിരിക്കുമെന്ന് ഐആർജിസി വക്താവ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം തുടർന്നാൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഇറാൻ ഭീഷണി മുഴക്കി.
യുദ്ധത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടഞ്ഞുകിടക്കുകയാണ്. ആഗോള വിപണിയിൽ എണ്ണയുടെ വില ബാരലിന് 110 ഡോളർ കടന്നു. ഇടയ്ക്ക് ഇത് 119 ഡോളർ വരെ എത്തിയിരുന്നു. 2022-ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഒരാഴ്ചയിലധികമായി ഇവിടെ ടാങ്കറുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇറാന് അവസാന മുന്നറിയിപ്പ് നൽകിയത്. “ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ, ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ തിരിച്ചടി അമേരിക്ക നൽകും. ഇറാനിലെ എളുപ്പത്തിൽ തകർക്കാവുന്ന ലക്ഷ്യങ്ങൾ ഞങ്ങൾ ഇല്ലാതാക്കും. മരണവും തീയും ക്രോധവും അവർക്കുമേൽ വർഷിക്കും.”








