ലോകകപ്പ് കിരീടവും ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് രാജകീയ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ച സഞ്ജുവിനെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. സഞ്ജു… സഞ്ജു… വിളികളാൽ വിമാനത്താവള പരിസരം പ്രകമ്പനം കൊണ്ടു.
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണെന്ന് സഞ്ജു വെളിപ്പെടുത്തി.”ഫോം നഷ്ടപ്പെട്ട് വിഷമിച്ചിരുന്നപ്പോൾ ഞാൻ ആദ്യം ബന്ധപ്പെട്ടത് സച്ചിൻ സാറിനെയാണ്. അദ്ദേഹം എന്നോട് 25 മിനിറ്റോളം സംസാരിച്ചു. തന്റെ കരിയറിലെ പ്രതിസന്ധികളെക്കുറിച്ചും അത് എങ്ങനെ മറികടന്നുവെന്നും അദ്ദേഹം എനിക്ക് വിവരിച്ചുതന്നു. ഫൈനലിന് തലേദിവസം പോലും അദ്ദേഹം എന്നെ വിളിച്ച് എല്ലാം സജ്ജമാണോ എന്ന് തിരക്കി. ആ പിന്തുണ എനിക്ക് മറക്കാനാവില്ല.” സഞ്ജു പറഞ്ഞു.
ലോകകപ്പ് മത്സരങ്ങൾക്കിടയിലുണ്ടായ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ താൻ സ്വീകരിച്ചിരുന്ന രീതിയെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “കഴിഞ്ഞ ഒരു മാസമായി എന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത് ഒരു ടീമാണ്. പുറത്തുനിന്നുള്ള ശബ്ദങ്ങൾ കേൾക്കാതിരുന്നത് ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. ആളുകളുടെ സ്നേഹം വീഡിയോകളിലൂടെ ഭാര്യ കാണിച്ചു തരുമ്പോൾ എന്റെ കണ്ണ് നിറയുമായിരുന്നു. ഇത്രയും സ്നേഹം കിട്ടാൻ ഞാൻ അർഹനാണോ എന്ന് തോന്നിപ്പോയി.”
നേരത്തെ എല്ലാ പന്തുകളും അടിച്ചുതകർക്കാൻ ശ്രമിച്ചിരുന്നത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താൻ കാരണമായിരുന്നുവെന്ന് സഞ്ജു നിരീക്ഷിച്ചു. ന്യൂസിലൻഡ് പരമ്പരയിലെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ലോകകപ്പിനായി പുതിയൊരു ഗെയിം പ്ലാൻ തയ്യാറാക്കി.ഈ വിജയം തന്നെ സ്നേഹിച്ച കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു പറഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക ആഘോഷങ്ങൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് സഞ്ജുവിന്റെ പദ്ധതി.












