വാഷിംഗ്ടൺ : ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ഊർജ്ജ മേഖലയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് രാജ്യത്തെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല ഉടൻ സ്ഥാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ ഇന്ത്യയുടെ സ്വന്തം റിലയൻസ് ആണ് അമേരിക്കയിലെ ആദ്യത്തെ റിഫൈനറി സ്ഥാപിക്കുന്നത്.
കഴിഞ്ഞ 50 വർഷത്തിനിടയിലെ യുഎസിലെ ആദ്യത്തെ പദ്ധതിയാണിത്. ഈ ചരിത്രപരമായ നിക്ഷേപത്തിന് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കും രാജ്യത്തെ മുൻനിര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിനും പ്രത്യേകമായി നന്ദി അറിയിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. 300 ബില്യൺ ഡോളർ ആണ് റിലയൻസ് റിഫൈനറിക്കായി യുഎസിൽ നിക്ഷേപിക്കുന്നത്.
ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ നിർമ്മിക്കാൻ പോകുന്ന റിഫൈനറി, യുഎസ് ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 300 ബില്യൺ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമാണെന്ന് ട്രംപ് വ്യക്തമാക്കി. ഈ വമ്പിച്ച നിക്ഷേപത്തിന് ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികൾക്കും ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ റിലയൻസിനും നന്ദി. രാജ്യത്തിന്റെ ഊർജ്ജ മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഈ പദ്ധതി എന്നും ട്രംപ് അറിയിച്ചു.








