പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകരാജ്യങ്ങൾ ഇന്ധനക്ഷാമത്തെ ഭയന്ന് വിറയ്ക്കുമ്പോഴും ഭാരതത്തിന് ആശ്വാസമായി കാനഡയുടെ സഹായവാഗ്ദാനം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ ഉണ്ടായ ആശങ്കകൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (LNG) നൽകാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
ഇറാന്റെ സൈനിക നീക്കങ്ങൾ കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ എൽപിജി ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ 62 ശതമാനത്തോളം പാചകവാതകവും ഈ വഴിയിലൂടെയാണ് എത്തുന്നത്. എന്നാൽ, പശ്ചിമേഷ്യൻ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള മോദി സർക്കാരിന്റെ ദീർഘവീക്ഷണമാണ് കാനഡയുമായുള്ള ഈ പുതിയ സഹകരണത്തിന് വഴിതുറന്നത്. കാനഡയിലെ വൻതോതിലുള്ള എണ്ണ നിക്ഷേപം ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി തുറന്നുനൽകുന്നതിലൂടെ ഭാരതത്തിന്റെ വികസന കുതിപ്പിന് തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഏത് ആഗോള പ്രതിസന്ധിയിലും തളരാത്ത ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മുതലെടുത്ത് അയൽരാജ്യങ്ങൾ ഇന്ധനവില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോൾ, ഇന്ത്യയിൽ വിതരണ ശൃംഖല തടസ്സപ്പെടാതെ നോക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. കാനഡയിൽ നിന്നുള്ള എണ്ണ വിതരണം ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ തോതിൽ സംരക്ഷണം ലഭിക്കും.









