ടെൽ അവീവ് : ഇറാന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് ‘ലൈഫ് ഇൻഷുറൻസ്’ ഇല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും പരമോന്നത നേതാവിനും എതിരായ ആക്രമണങ്ങൾ ഇനിയും തുടരും എന്നും അദ്ദേഹം സൂചന നൽകി. ഖമേനിയെയും ഹിസ്ബുള്ള നേതാവ് നയീം ഖാസിമിനെയും ഇസ്രായേൽ ലക്ഷ്യം വയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി, ഭീകര സംഘടനകളുടെ നേതാക്കളിൽ ഒരാൾക്ക് പോലും ലൈഫ് ഇൻഷുറൻസ് പോളിസി ഇല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ദൗത്യം പ്രതീക്ഷിച്ചതിലും മികച്ചതായി നടക്കുന്നുണ്ടെന്നും നെതന്യാഹു വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. “ഇസ്രായേൽ ഇപ്പോൾ എക്കാലത്തേക്കാളും ശക്തമാണ്. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാൻ ഇറാനിയൻ ജനതയ്ക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് അമേരിക്കയും ഇസ്രായേലും പ്രവർത്തിക്കുന്നത്. തെരുവുകളിലും ചെക്ക്‌പോസ്റ്റുകളിലും ഞങ്ങൾ റെവല്യൂഷണറി ഗാർഡുകൾക്കും ബാസിജിനും നേരെ ശക്തമായ പ്രഹരമേൽപ്പിക്കുകയാണ് – ഞങ്ങൾ ഇപ്പോഴും സജീവമാണ്. ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ പാതയിലേക്ക് കടക്കാൻ കഴിയുന്ന നിമിഷം – ആ നിമിഷം അടുത്തുവരികയാണ്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു, ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. പക്ഷേ, അവസാനം – അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു! അത് നിങ്ങളുടെ കൈകളിലാണ്,” എന്നും നെതന്യാഹു അറിയിച്ചു.










