ലോകകപ്പ് കിരീടം മൂന്നാം തവണയും ഇന്ത്യ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രാജ്യം. എന്നാൽ കിരീടം നേടി അഞ്ച് ദിവസം പിന്നിടുമ്പോൾ, ഇന്ത്യൻ താരം ശുഭ്മൻ ഗിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇരയാവുകയാണ്. ടൂർണമെന്റിലെ താരമായ സഞ്ജു സാംസണെ തന്റെ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ നിന്ന് ഗിൽ ബോധപൂർവ്വം ഒഴിവാക്കി എന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.
ന്യൂസിലൻഡിനെതിരായ ഫൈനലിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് അർദ്ധസെഞ്ച്വറികൾ (97*, 89, 89) നേടി ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു. എന്നാൽ ഗിൽ പോസ്റ്റ് ചെയ്ത ടീം ഫോട്ടോയിൽ സഞ്ജുവിനെ കാണാനില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. സഞ്ജുവിനോടുള്ള അസൂയ കാരണമാണ് ഗിൽ ഇങ്ങനെ ചെയ്തതെന്നും അവർ വാദിക്കുന്നു. ഏഷ്യാ കപ്പിൽ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഉൾപ്പെടുത്തിയെങ്കിലും ലോകകപ്പിൽ സഞ്ജു തിരിച്ചുവരികയും ഗില്ലിന് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പങ്കുവെച്ച ചിത്രത്തിൽ സഞ്ജു സാംസൺ മുൻനിരയിൽ തന്നെയുണ്ട്. ഈ ചിത്രവും ഗിൽ പങ്കുവെച്ച ചിത്രവും താരതമ്യം ചെയ്താണ് ആരാധകർ ഗില്ലിനെതിരെ തിരിഞ്ഞത്. സഞ്ജു ടീമിൽ തന്റെ സ്ഥാനം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്ന് പലരും കമന്റ് ചെയ്തു. ഇതിന്റെ യാഥാർഥ്യം എന്തെന്നാൽ സൂര്യകുമാർ യാദവ് പോസ്റ്റ് ചെയ്തതും ഗിൽ പോസ്റ്റ് ചെയ്തതും ഒരേ ഫോട്ടോയല്ല. ആഘോഷത്തിനിടയിൽ എടുത്ത അനേകം ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഗിൽ പങ്കുവെച്ചത്. യശസ്വി ജയ്‌സ്വാളും ഗിൽ പങ്കുവെച്ച അതേ ചിത്രം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിലും സഞ്ജുവിനെ കാണാനില്ല. ഒരേ സമയം ഒന്നിലധികം ക്യാമറകളിൽ ഫോട്ടോ എടുക്കുമ്പോൾ താരങ്ങളുടെ സ്ഥാനങ്ങളിൽ മാറ്റം വരുന്നത് സ്വാഭാവികമാണ്.
ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ അത് എഡിറ്റ് ചെയ്തതാണെന്ന് പറയാൻ കഴിയില്ല. ടീമിലെ ഓരോ താരവും വ്യത്യസ്ത ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെതിരെ അനാവശ്യമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.












