ഇറാന്റെ പുതിയ പരമാധികാരി ആയത്തുള്ള മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് ലോകം ഉറ്റുനോക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുജ്തബ ഖമേനി മരിച്ചുവെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾക്കിടയിൽ, അദ്ദേഹം ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. “അയാൾക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട് (Damaged), എങ്കിലും എവിടെയെങ്കിലും ഏതോ രൂപത്തിൽ അയാൾ ജീവനോടെ കാണാൻ സാധ്യതയുണ്ട്,” ഫോക്സ് ന്യൂസ് റേഡിയോയിലെ ബ്രയാൻ കിൽമീഡ് ഷോയിൽ ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റെന്ന വാർത്തകൾ ശരിവെക്കുന്നതാണ് ട്രംപിന്റെ ഈ പരാമർശം.
മുജ്തബ ഖമേനി കോമയിലാണെന്നും അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചുമാറ്റിയെന്നും നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഇറാനിയൻ നയതന്ത്രജ്ഞരുടെ പ്രതികരണങ്ങളും. സൈപ്രസിലെ ഇറാൻ അംബാസഡർ അലിറെസ സലാരിയൻ, മുജ്തബയ്ക്ക് കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണെന്നും ദ ഗാർഡിയനോട് സമ്മതിച്ചു. അതുകൊണ്ടാണ് പരമാധികാരിയായി ചുമതലയേറ്റിട്ടും മുജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതെന്നും അംബാസഡർ വ്യക്തമാക്കി. പ്രസംഗം നടത്താൻ കഴിയുന്ന ശാരീരിക അവസ്ഥയിലല്ല ഇപ്പോഴദ്ദേഹം ഉള്ളതെന്ന് ചുരുക്കം. ടെഹ്‌റാനിലെ സീന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അതീവ സുരക്ഷയിലാണ് ഇദ്ദേഹത്തിന്റെ ചികിത്സയെന്നാണ് വിവരം.
അതേസമയം, ശാരീരികമായി അവശനാണെങ്കിലും അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ കടുത്ത ഭീഷണിയാണ് മുജ്തബയുടെ പേരിൽ ഇറാൻ പുറത്തുവിടുന്നത്. “മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ഉടനടി അടച്ചുപൂട്ടണം, അല്ലെങ്കിൽ അവ ആക്രമിക്കപ്പെടും,” സ്റ്റേറ്റ് ടെലിവിഷനിലൂടെ വായിച്ച സന്ദേശത്തിൽ ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ വിദേശ ആസ്തികൾ കണ്ടുകെട്ടുമെന്നും ഇറാൻ ഭീഷണി മുഴക്കുന്നു. പരമാധികാരി പുറത്തുവന്നില്ലെങ്കിലും അദ്ദേഹത്തിന് കീഴിലുള്ള സൈനിക സംവിധാനം ശക്തമായി മുന്നോട്ടുപോകുമെന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.










