2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നിലെ ഏറ്റവും പ്രചോദനാത്മകമായ കഥയായി മാറിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. ടൂർണമെന്റിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടിയ സഞ്ജു, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്‌ലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡും (319 റൺസ്, 2014) പഴങ്കഥയാക്കി.
മികച്ച ഫോമിൽ അല്ലാതിരുന്ന സഞ്ജു ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 മത്സരത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജുവിനെ തടയാൻ ആർക്കും കഴിഞ്ഞില്ല. വെറും 5 ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സഞ്ജുവിന്റെ ഈ കുതിപ്പിന് മുന്നോടിയായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടാക്കുമായി നടന്ന സംഭാഷണം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.,
“സഞ്ജു, എപ്പോൾ വേണമെങ്കിലും നിനക്ക് അവസരം ലഭിക്കാം. അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കണം,” എന്ന് കൊട്ടാക്ക് എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. “കൊടക്ക് ഭായ്, സാരമില്ല. ടീമിന് എന്നെ എപ്പോൾ ആവശ്യമുണ്ടോ, അപ്പോൾ ഞാൻ എന്റെ സംഭാവന നൽകിയിരിക്കും, എന്ന് സഞ്ജു ചിരിച്ചുകൊണ്ട് മറുപടി നൽകുമായിരുന്നു.”
താരം ഫോമിലായപ്പോൾ ഒരു സെഞ്ച്വറി വേണമെന്ന് കോച്ച് ആവശ്യപ്പെട്ടു. എന്നാൽ സഞ്ജു നൽകിയ മറുപടി രസകരമായിരുന്നു “ഭായ്, വ്യക്തിഗത നേട്ടങ്ങളിലല്ല ടീമിന്റെ വിജയത്തിലാണ് കാര്യമെന്ന് ഒരു വശത്ത് നിങ്ങൾ പറയുന്നു. മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും കൂടി എങ്ങനെയാണ് നടക്കുക?” – സഞ്ജു ചോദിച്ചു. വ്യക്തിഗത റെക്കോർഡുകളേക്കാൾ ടീമിന്റെ വിജയത്തിനാണ് സഞ്ജു മുൻഗണന നൽകുന്നതെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം.
2024-ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷത്തിപ്പുറം അതേ കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ച മുൻനിര പോരാളിയായി സഞ്ജു മാറി. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ എന്ന റെക്കോർഡും ഇനി മലയാളി താരത്തിന് സ്വന്തം.












