വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ, അതിവൈകാരികമായ പ്രതികരണവുമായി കോൺഗ്രസ് മുതിർന്നനേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ എന്നത് വെറുമൊരു സ്ഥലമല്ല, തന്റെ ഹൃദയരക്തമാണെന്നും ആ മണ്ണിനുവേണ്ടി എന്നും താൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ കണ്ണൂരിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സുധാകരന്റെ ഈ പോസ്റ്റ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
കണ്ണൂരിലെ കോൺഗ്രസുകാരെ കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് താൻ സംരക്ഷിച്ച കനൽവഴികൾ സുധാകരൻ പോസ്റ്റിൽ ഓർമ്മിപ്പിച്ചു. “കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.” – സുധാകരൻ കുറിച്ചു.
തന്റെ രാഷ്ട്രീയ ജീവിതം രക്തസാക്ഷികളുടെ ഓർമ്മകൾക്കൊപ്പം നീറുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉൾക്കണ്ണിൽ തെളിയുന്നത് കമ്മ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖങ്ങളാണെന്നും, കണ്ണൂർ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി പൊരുതി വിജയിച്ചവരുടെ ത്യാഗഭൂമിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വീടിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ചിന്തിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് താനെന്ന് സുധാകരൻ അവകാശപ്പെട്ടു. ഇന്നത്തെ കണ്ണൂരിലെ ഓരോ നേതാക്കളും തന്റെ കൈപിടിച്ച് വളർന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല” എന്ന വാക്കുകളിലൂടെ കണ്ണൂർ സീറ്റിന്മേലുള്ള തന്റെ അനിഷേധ്യമായ അവകാശവാദം അദ്ദേഹം പരോക്ഷമായി ഉയർത്തുകയായിരുന്നു.
കണ്ണൂർ സീറ്റിൽ സുധാകരനെ മാറ്റിനിർത്താനുള്ള നീക്കങ്ങൾക്കെതിരെയുള്ള കൃത്യമായ താക്കീതായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പോസ്റ്റിനെ കാണുന്നത്. അണികളെ വൈകാരികമായി കൂടെനിർത്താനുള്ള സുധാകരന്റെ ഈ നീക്കം ഹൈക്കമാൻഡിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നുറപ്പാണ്.
കെ സുധാകരന്റെ പോസ്റ്റ്:
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി. കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.








