2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറ എന്ന ബൗളിംഗ് വിസ്മയത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ കൊഴുക്കുകയാണ്. ബുംറയെ ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സിയോടും റൊണാൾഡോയോടും ഉപമിച്ചുകൊണ്ട് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സ്റ്റിക് ടു ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിലാണ് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ ബുംറയെ ഫുട്ബോൾ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും ഉപമിച്ചത്. ലോകകപ്പിൽ ബുംറയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വോൺ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നെങ്കിൽ അവർ ലോകകപ്പ് നേടുമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഫുട്ബോളിൽ ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ചെലുത്തുന്ന സ്വാധീനമാണ് ക്രിക്കറ്റിൽ ബുംറയ്ക്കുള്ളത്. ഏത് ടീമിലാണോ ബുംറ ഉള്ളത്, ആ ടീം കിരീടം നേടാനുള്ള സാധ്യത വർദ്ധിക്കുന്നു.”
1985-86 കാലഘട്ടം മുതൽ താൻ ക്രിക്കറ്റ് നിരീക്ഷിക്കുന്നുണ്ടെന്നും ഇത്രയും കാലത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച ബൗളർ ബുംറയാണെന്നും വോൺ വെളിപ്പെടുത്തി. എന്നാൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് ഈ വാദത്തിൽ ചെറിയൊരു സംശയം പ്രകടിപ്പിച്ചു. എല്ലാ ഫോർമാറ്റിലും ബുംറ മികച്ചതാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്‌സിൽ 8/15 പോലുള്ള വിനാശകാരിയായ സ്പെല്ലുകൾ ബുംറയ്ക്ക് അവകാശപ്പെടാനുണ്ടോ എന്ന് കുക്ക് ചോദിച്ചു. ഇതിന് മറുപടിയായി ഓസ്‌ട്രേലിയയിലെ ഫ്ലാറ്റ് പിച്ചുകളിൽ പോലും ബുംറ നടത്തിയ മാന്ത്രിക ബൗളിംഗ് വോൺ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 15 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ബുംറ ചരിത്രം കുറിച്ചു. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറി.












