ടെഹ്റാൻ : കപ്പൽ പാതകൾ തടസ്സപ്പെട്ടാൽ ഇറാന്റെ ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേർഷ്യൻ ഗൾഫിൽ ഇറാന്റെ തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഖാർഗ് ദ്വീപ് ഇറാന്റെ അധീനതയിൽ ഉള്ളതാണ്. 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇറാനിലെ ഖാർഗ് ദ്വീപിലാണ് രാജ്യത്തിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും സംസ്കരിക്കുന്നത്. എണ്ണ കയറ്റുമതിക്കുള്ള ഒരു പ്രധാന തുറമുഖവും സൈനിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ ഏറെ തന്ത്രപ്രധാനമായ മേഖലയാണ് ഈ ദ്വീപ്.
ഖാർഗ് ദ്വീപിലെ എണ്ണ ശൃംഖല ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ ട്രംപിന് മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് അമേരിക്കൻ ഓഹരികളുള്ളതോ അമേരിക്കയുമായി സഹകരിക്കുന്നതോ ആയ മേഖലയിലുടനീളമുള്ള എണ്ണ കമ്പനികളുടെ എല്ലാ എണ്ണ, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെടാൻ കാരണമാകുമെന്നും അവ ‘ചാരക്കൂമ്പാരമായി’ അവശേഷിക്കുമെന്നും ഇറാന്റെ കേന്ദ്ര ആസ്ഥാനമായ ഖതം അൽ-അൻബിയ വക്താവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് യുഎസ് നേരത്തെ തന്നെ ആക്രമണങ്ങൾ നടത്തിയിരുന്നു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ആരംഭിച്ച് 15 ദിവസങ്ങൾക്ക് ശേഷമാണ് വെള്ളിയാഴ്ച യുഎസ് ഖാർഗ് ദ്വീപിൽ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ യുഎസ് ആക്രമണത്തിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.








