ലേ : ലഡാക്ക് പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് ഒടുവിൽ മോചനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനമെടുത്തത്. ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) ദീർഘനാളായി തടങ്കലിൽ കഴിയുകയായിരുന്നു സോനം വാങ്ചുക്ക്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലേയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് രണ്ട് ദിവസത്തിന് ശേഷം, 2025 സെപ്റ്റംബർ 26 ന് ആയിരുന്നു സോനം വാങ്ചുക് അറസ്റ്റിലായിരുന്നത്. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനായി ലേ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് എൻഎസ്‌എ പ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജോധ്പൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ലഡാക്കിൽ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ക്രിയാത്മകമായ ചർച്ചകൾ തുടരുകയാണെന്ന് വാങ്ചുകിന്റെ മോചനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്തമാക്കി.









