പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ ഇപ്പോൾ മാറ്റത്തിനായി ദാഹിക്കുകയാണെന്നും തൃണമൂലിന്റെ അരാജക ഭരണത്തിനെതിരെ ജനങ്ങൾ ഉണർന്നു കഴിഞ്ഞെന്നും മോദി പറഞ്ഞു.
റാലിയിലെ വൻ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു: “സുഹൃത്തുക്കളേ, ബംഗാളിലെ ബുദ്ധിജീവികൾ ഇപ്പോൾ ഈ അരാജക സർക്കാരിനെതിരെ നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഇവിടെ കാണുന്ന ഈ ജനസാഗരം ബംഗാളിന്റെ ഉണർവ്വിനെയാണ് പ്രതിഫലിപ്പിക്കുന്നത്. കുന്നുകൾ മുതൽ സുന്ദർബൻ വരെ ഒരു ചർച്ച മാത്രമേയുള്ളൂ— ‘ഞങ്ങൾക്ക് മാറ്റം വേണം’. ഇത് വെറുമൊരു ഭരണമാറ്റത്തിനായുള്ള പോരാട്ടമല്ല, ബംഗാളിന്റെ ആത്മാവിനെ രക്ഷിക്കാനാണ്. ഭയത്തിൽ നിന്നും അഴിമതിയിൽ നിന്നുമുള്ള മോചനത്തിനായാണ്.”
ജനങ്ങളെ റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ തൃണമൂൽ സർക്കാർ എല്ലാ ആയുധങ്ങളും പ്രയോഗിച്ചതായി മോദി ആരോപിച്ചു. ജനങ്ങൾ വരുന്നത് തടയാൻ പാലങ്ങൾ അടച്ചു, വാഹനങ്ങൾ തടയുകയും കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു. ബിജെപി പതാകകൾ നീക്കം ചെയ്യുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു, എന്നാൽ ഈ ‘ക്രൂരമായ സർക്കാർ’ ശ്രദ്ധിച്ചു നോക്കണം, ജനങ്ങളുടെ ഈ മഹാപ്രവാഹത്തെ തടയാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ബംഗാളിലെ യുവജനത അനുഭവിക്കുന്ന ‘പലായനത്തിന്റെ ശാപത്തെ’ക്കുറിച്ച് മോദി വാചാലനായി. “ബംഗാളിലെ യുവാക്കൾ രാജ്യത്തെ ഏറ്റവും പ്രതിഭയുള്ളവരാണ്. ഒരുകാലത്ത് വികസനത്തിൽ രാജ്യത്തെ നയിച്ചിരുന്നത് ബംഗാളായിരുന്നു. എന്നാൽ ഇന്ന് ഇവിടുത്തെ യുവാക്കൾക്ക് ഡിഗ്രിയോ ജോലിയോ ലഭിക്കുന്നില്ല. ജോലി തേടി അവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകാർ, ഇപ്പോൾ തൃണമൂൽ—ഇവർ ഓരോരുത്തരായി വന്ന് സ്വന്തം പോക്കറ്റ് നിറച്ചു, വികസനം മുരടിപ്പിച്ചു. വ്യവസായങ്ങൾ പൂട്ടുകയും തൊഴിലവസരങ്ങൾ വിൽക്കപ്പെടുകയും ചെയ്യുന്നു. ബംഗാളിലെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ലഭിക്കണമെന്നത് മോദിയുടെ ഗ്യാരണ്ടിയാണ്,” അദ്ദേഹം പ്രഖ്യാപിച്ചു.









