ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ‘അമാനുഷിക’ തിരിച്ചുവരവിന്റെ കഥയാണിത്. ഒരു വശത്ത് തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളുമായി തോൽവി അറിയാത്ത ഓസ്‌ട്രേലിയൻ ‘അജയ്യർ’. മറുവശത്ത് സ്വന്തം മണ്ണിൽ നാണംകെട്ട തോൽവി ഭയന്ന് നിൽക്കുന്ന ഇന്ത്യ.
ഈഡൻ ഗാർഡൻസിലെ ആ മനോഹരമായ പിച്ചിൽ സ്റ്റീവ് വോയുടെ കരുത്തരായ കങ്കാരുക്കൾ ബാറ്റ് വീശിയപ്പോൾ സ്കോർ ബോർഡ് ചലിച്ചത് 445 എന്ന കൂറ്റൻ സംഖ്യയിലേക്കാണ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ആവിയായിപ്പോയത് 171 റൺസിന്, 274 റൺസിന്റെ ഭീമമായ ലീഡുമായി സ്റ്റീവ് വോ ഇന്ത്യയെ ‘ഫോളോ ഓൺ’ ചെയ്യിച്ചു. കളി മൂന്നാം ദിവസം നിൽക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഗാലറി വിട്ടു തുടങ്ങിയിരുന്നു. തോൽവി ഉറപ്പായ നിമിഷം.
രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിലേക്ക് അഞ്ചാമനായി ഒരാൾ നടന്നു കയറി — വി.വി.എസ്. ലക്ഷ്മൺ. ഒപ്പം വന്മതിൽ പോലെ രാഹുൽ ദ്രാവിഡും. അവിടെ തുടങ്ങുകയായിരുന്നു ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതിരോധവും പ്രത്യാക്രമണവും. നാലാം ദിവസം മുഴുവൻ കൊൽക്കത്തയിലെ ആ കൊടും വെയിലിൽ ഓസ്‌ട്രേലിയൻ ബൗളർമാരായ ഗ്ലെൻ മഗ്രാത്തിനെയും ഷെയ്ൻ വോണിനെയും അവർ നിലംതൊടീച്ചില്ല. ആ ദിവസം ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ലോകം ഭയക്കുന്ന ഓസീസ് പടയ്ക്കായില്ല.
മനോഹരമായ ഫ്ലിസ്റ്റുകളും ഡ്രൈവുകളും കൊണ്ട് തീർത്ത മാന്ത്രിക ഇന്നിങ്സിൽ ലക്ഷ്മൺ 281 റൺസ് നേടിയപ്പോൾ ക്ഷമയുടെയും കരുത്തിന്റെയും പ്രതീകമായ ദ്രാവിഡ് നേടിയത് 180 റൺസായിരുന്നു. തോല്വിയുറപ്പിച്ച ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് 657 എന്ന അവിശ്വസനീയമായ സ്കോറിലാണ്.
അവസാന ദിവസം ഓസ്‌ട്രേലിയയ്ക്ക് ജയിക്കാൻ 384 റൺസ് വേണമായിരുന്നു. ഡ്രോയിലേക്ക് നീങ്ങുമെന്ന് കരുതിയ കളിയിൽ ഹർഭജൻ സിംഗ് എന്ന പഞ്ചാബി യുവാവ് അവതരിച്ചു. തന്റെ ആദ്യ ഹാട്രിക്കോടെ ഭാജി ഓസീസ് നിരയെ തകർത്തു. അവസാന നിമിഷം ഷെയ്ൻ വോണിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ ഈഡൻ ഗാർഡൻസ് പൊട്ടിത്തെറിച്ചു! ഇന്ത്യ 171 റൺസിന് ചരിത്രവിജയം സ്വന്തമാക്കി.
തോൽവിയുറപ്പിച്ച അവസ്ഥയിൽ നിന്നുള്ള ആ ഉയർത്തെഴുനേൽപ്പിന് എങ്ങനെ കൈയടികൾ നൽകാതെ പോകും ഒരു ക്രിക്കറ്റ് പ്രേമി…












