ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിലുള്ള 90 സൈനിക താവളങ്ങൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ വെള്ളിയാഴ്ച രാത്രി അമേരിക്കൻ സൈന്യം വലിയ തോതിലുള്ള ആക്രമണം നടത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദ്വീപിലെ 90 സൈനിക താവളങ്ങൾ തകർത്തതായും ട്രംപ് അറിയിച്ചു.
ദ്വീപിലെ നാവിക ഖനി സംഭരണ സൗകര്യങ്ങൾ, മിസൈൽ സംഭരണ ബങ്കറുകൾ, മറ്റ് നിരവധി സൈനിക സ്ഥലങ്ങൾ എന്നിവ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ‘വലിയ തോതിലുള്ള കൃത്യതയുള്ള ആക്രമണം’ എന്നാണ് സെൻട്രൽ കമാൻഡ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ ഏറ്റവും വലിയ തന്ത്രപ്രധാന മേഖലയും പ്രധാന എണ്ണ കയറ്റുമതി തുറമുഖവും സ്ഥിതിചെയ്യുന്ന ദ്വീപിലാണ് ആക്രമണം നടന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ചൈനയിലേക്കാണ് ഖാർഗ് ദ്വീപ് വഴി കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഭൂരിഭാഗവും പോകുന്നത്.
പേർഷ്യൻ ഗൾഫിൽ ഇറാന്റെ തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ആണ് ഖാർഗ് ദ്വീപ് സ്ഥിതിചെയ്യുന്നത്. 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപിലാണ് രാജ്യത്തിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും സംസ്കരിക്കുന്നത്. എണ്ണ കയറ്റുമതിക്കുള്ള ഒരു പ്രധാന തുറമുഖവും സൈനിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നതിനാൽ ഏറെ തന്ത്രപ്രധാനമായ മേഖലയാണ് ഖാർഗ് ദ്വീപ്.










