വാഷിംഗ്ടൺ : എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി പ്രധാന രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളോട് ആണ് മേഖലയിലേക്ക് മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. ഈ സുപ്രധാന കടൽ പാത തടയാൻ ഇറാൻ ശ്രമിച്ചാൽ, അമേരിക്ക അതിന്റെ തീരപ്രദേശത്ത് സൈനിക ആക്രമണം ശക്തമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
പല രാജ്യങ്ങളും പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നും യുഎസുമായി സഹകരിച്ച്, ഈ കടൽ പാത തുറന്നതും സുരക്ഷിതവുമായി നിലനിർത്താൻ അവരുടെ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാന്റെ സൈനിക ശേഷി ഏറെക്കുറെ പൂർണമായി നശിപ്പിച്ചെന്നും യുഎസ് അവകാശപ്പെട്ടു. എങ്കിലും ഡ്രോണുകൾ, കടൽ മൈനുകൾ, ഹ്രസ്വ ദൂര മിസൈലുകൾ എന്നിവ ഉപയോഗിച്ച് ഇറാന് ഇപ്പോഴും ചെറിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയുമെന്നും ഇത് കടന്നുപോകുന്ന കപ്പലുകൾക്ക് അപകടമുണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ തീരപ്രദേശത്തിന് സമീപം യുഎസ് സൈന്യം സൈനിക നടപടികൾ തുടരുമെന്നും ട്രംപ് സൂചിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ, ഇറാന് ഈ പാത തടസ്സപ്പെടുത്താൻ കഴിയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.










