2026-ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ സഞ്ജു സാംസൺ – അഭിഷേക് ശർമ്മ ഓപ്പണിംഗ് കൂട്ടുകെട്ടിന് പിന്നിലെ രസകരമായ കെമിസ്ട്രി വെളിപ്പെടുത്തി സഞ്ജു സാംസൺ. ലോകകപ്പ് വിജയത്തിന് ശേഷം നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ കൂടിയായ സഞ്ജു.
“ഞങ്ങളുടെ പാർട്ണർഷിപ്പിനെക്കുറിച്ച് എല്ലാവരും പറയുന്നത് ‘ഐസും ഫയറും’ (Ice and Fire) എന്നാണ്. എന്നാൽ ശരിക്കും ഞങ്ങൾ ‘ഫയറും ഫയറുമാണ്’ (Fire and Fire). ചിലപ്പോൾ അവൻ ബാറ്റ് കൊണ്ട് തീ പടർത്തും, ചിലപ്പോൾ ഞാൻ. ഞങ്ങൾക്കിടയിൽ ഒരു മികച്ച കേരള-പഞ്ചാബി സൗഹൃദമുണ്ട്. അത് കാര്യങ്ങൾ വളരെ ലളിതമാക്കുന്നു,” സഞ്ജു പറഞ്ഞു. മൈതാനത്ത് വെച്ച് എന്താണ് സംസാരിക്കാറുള്ളതെന്ന ചോദ്യത്തിന്, “ബോൾ എങ്ങനെ വരുന്നു എന്ന് അവൻ എന്നോട് ചോദിക്കും. നല്ല ബോളാണെങ്കിലും സിക്സർ അടിച്ചോളാൻ ഞാൻ അവനോട് പറയും. അഭിഷേകിന്റെ ആ ധൈര്യമാണ് എനിക്കിഷ്ടം,” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കിവി ബൗളർമാരെ നിഷ്പ്രഭരാക്കിയാണ് ഇരുവരും ഇന്ത്യയ്ക്ക് തുടക്കമിട്ടത്. കേവലം 7.1 ഓവറിൽ 98 റൺസിന്റെ റെക്കോർഡ് പാർട്ണർഷിപ്പാണ് ഇവർ പടുത്തുയർത്തിയത്. പവർപ്ലേയിൽ തന്നെ 92 റൺസ് അടിച്ചുകൂട്ടി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. സഞ്ജു 46 പന്തിൽ 89 റൺസും, അഭിഷേക് 21 പന്തിൽ 52 റൺസും നേടി ഇന്ത്യയെ 255 എന്ന പടുകൂറ്റൻ സ്കോറിലെത്തിച്ചു.
ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പ്ലേയിംഗ് ഇലവന് പുറത്തായിരുന്ന സഞ്ജു സാംസൺ, അഭിഷേകിന്റെ ഫോമില്ലായ്മയെത്തുടർന്നാണ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ നിർണ്ണായകമായ സെമി ഫൈനലിലും ഫൈനലിലും സഞ്ജു നടത്തിയ പ്രകടനം ഇന്ത്യയെ മൂന്നാം തവണ ലോകകിരീടത്തിൽ മുത്തമിടാൻ സഹായിച്ചു. ടൂർണമെന്റിലുടനീളം 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിനെ തേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവുമെത്തി. മറുഭാഗത്ത് ടൂർണമെന്റിലുടനീളം നിറംമങ്ങിയെങ്കിലും ഏറ്റവും അത്യാവശ്യമായ ഫൈനലിൽ തന്നെ അഭിഷേക് തന്റെ കരുത്ത് കാട്ടിയെന്നത് ശ്രദ്ധേയമാണ്.












