ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ചക്രവർത്തിയായി മാറിയ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ശശി തരൂർ എം.പി. ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജുവിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലൂടെ തരൂർ പങ്കുവെച്ചു.
2009-ൽ മെലിഞ്ഞു കുറുകിയ, നിഷ്കളങ്കമായ ചിരിയുള്ള ഒരു കൗമാരക്കാരനായാണ് തരൂർ സഞ്ജുവിനെ ആദ്യമായി കാണുന്നത്. അന്ന് അവന്റെ ബാറ്റിംഗ് മാന്ത്രികത കണ്ടപ്പോൾ “നീ അടുത്ത ധോണിയാകും” എന്ന് തരൂർ സഞ്ജുവിനോട് പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കാര്യം ഓർത്തെടുത്തപ്പോൾ ഇന്ത്യൻ കോച്ചുമായ ഗൗതം ഗംഭീർ തരൂരിനെ തിരുത്തി. “സഞ്ജു മറ്റൊരാളാകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസണായി വളരും” എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ആ പ്രവചനം ഇന്ന് സത്യമായിരിക്കുന്നു എന്ന് തരൂർ കുറിച്ചു.
സഞ്ജുവിന്റെ കരിയറിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ താൻ ഇടപെട്ട കാര്യവും തരൂർ വെളിപ്പെടുത്തി. ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്തിരുന്ന സഞ്ജുവിന് സ്കൂൾ പരീക്ഷ എഴുതാൻ ആവശ്യമായ അറ്റൻഡൻസ് ഉണ്ടായിരുന്നില്ല. അക്കാദമിക് രംഗത്തെ നിയമങ്ങൾ സഞ്ജുവിന്റെ കരിയറിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ തരൂർ അതിൽ ഇടപെട്ടു. സഞ്ജുവിന്റെ കായിക രംഗത്തെ മികവ് ക്ലാസ് റൂമിലെ മികവിനെപ്പോലെ തന്നെ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി. അങ്ങനെ തരൂരിന്റെ ഇടപെടലിലൂടെ സഞ്ജുവിന് പരീക്ഷ എഴുതാൻ സാധിച്ചു.
2026 ലോകകപ്പിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ സഞ്ജു കടുത്ത അവഗണന നേരിട്ടിരുന്നു. ടീം മാനേജ്മെന്റ് മറ്റ് യുവതാരങ്ങൾക്ക് നൽകിയ പിന്തുണ സഞ്ജുവിന് നൽകിയിരുന്നില്ല. ലോകകപ്പിൽ പോലും സഞ്ജു ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും സഞ്ജുവിനെ ടീമിലെത്തിച്ചു. ലഭിച്ച അവസരം സഞ്ജു ചരിത്രമാക്കി മാറ്റി. വെർച്വൽ ക്വാർട്ടർ ഫൈനൽ (97), സെമി ഫൈനൽ (89), ഫൈനൽ (89) എന്നിങ്ങനെ നിർണ്ണായക മത്സരങ്ങളിലെല്ലാം സഞ്ജു ടീമിന്റെ നെടുംതൂണായി.












