തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുന്ന സി.പി.എം ജില്ലാ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ രംഗത്ത്. അമ്പലപ്പുഴയിൽ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ തനിക്കെതിരെ ഉയർന്ന ഭീഷണികൾക്ക് ഓരോന്നിനും അക്കമിട്ട് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച നാസറിന്റെ രാഷ്ട്രീയ ഭൂതകാലം ഓർമ്മിപ്പിച്ചാണ് സുധാകരൻ ആഞ്ഞടിച്ചത്.
അമ്പലപ്പുഴയിൽ തന്നെ ‘തുറന്നു കാണിക്കാൻ’ എന്ന പേരിൽ നടത്തിയ പ്രകടനത്തിൽ അക്രമാസക്തമായ ഭീഷണികളാണ് ഉയർന്നതെന്ന് സുധാകരൻ പറഞ്ഞു. “കാണിച്ചു തരും, ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു” എന്നാണ് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രസംഗിച്ചത്. “സുധാകരാ വർഗ്ഗവഞ്ചകാ, നിന്നെ വെച്ചുപൊറുപ്പിക്കില്ല” എന്ന് ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു. തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലങ്ങൾ ആവശ്യമുണ്ടോ എന്ന് സുധാകരൻ ചോദിക്കുന്നു.
പ്രകടനത്തിൽ പങ്കെടുത്തവരുടെ എണ്ണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെയും അദ്ദേഹം പരിഹസിച്ചു. 5000 പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയിൽ 1200 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3500-ഓളം പാർട്ടി മെമ്പർമാരുള്ള മണ്ഡലത്തിൽ പകുതി പേർ പോലും പങ്കെടുത്തില്ലെന്നും, പൊതുജന പങ്കാളിത്തം തീരെ കുറവായിരുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെ വ്യക്തിപരമായ വിമർശനവും സുധാകരൻ ഉയർത്തി. “നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ.എസ്.യുക്കാരൻ ആയിരുന്നു. ഡിഗ്രിക്ക് വന്നപ്പോഴാണ് എസ്.എഫ്.ഐ ആയത്. അക്കാലത്ത് എസ്.എഫ്.ഐയിലെ മെമ്പർമാരുടെ യോഗം വിളിച്ചിരുന്ന ചാർജ്കാരൻ ഞാനായിരുന്നു. ആ നാസറാണ് ഇപ്പോൾ എന്നെ കൈകാര്യം ചെയ്യുമെന്ന് പറയുന്നത്,” സുധാകരൻ കുറിച്ചു.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കേരളം നീങ്ങുന്ന പശ്ചാത്തലത്തിൽ, ഒരു ‘സ്വതന്ത്രനായ’ തന്നെ നേരിടാൻ പാർട്ടി ഇത്രയധികം ആയുധങ്ങൾ ഉപയോഗിക്കുന്നത് ഭയം കൊണ്ടാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.








