പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ലോകം ഉറ്റുനോക്കുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധം ഭേദിച്ച് ഇന്ത്യൻ പാചകവാതക ടാങ്കർ ‘ഷിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ഇറാനിയൻ അധികൃതരുടെ പ്രത്യേക അനുമതിയോടെ അതിസുരക്ഷാ മേഖല പിന്നിട്ട ആദ്യ ഇന്ത്യൻ പതാകയേന്തിയ കപ്പലാണിത്. ഷിവാലിക്കിന് പിന്നാലെ 92,700 മെട്രിക് ടൺ എൽപിജിയുമായി പുറപ്പെട്ട രണ്ടാമത്തെ ടാങ്കർ ‘നന്ദാദേവി’ മാർച്ച് 17 ചൊവ്വാഴ്ച കാണ്ട്‌ല തുറമുഖത്തെത്തുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും പല രാജ്യങ്ങളും ഇന്ധനക്ഷാമം ഭയപ്പെടുകയും ചെയ്യുമ്പോൾ, ഭാരതത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ കൈവരിച്ച വലിയ നയതന്ത്ര വിജയമാണിത്.
ഇറാനുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളാണ് ഫലം കണ്ടതെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി സമാധാനപരമായി കപ്പലുകൾ കടത്തിവിടാൻ ടെഹ്‌റാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് ഗുണകരമായി. “കാര്യങ്ങൾ യുക്തിപൂർവ്വം സംസാരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരിഹാരം കണ്ടെത്താം എന്നാണ് ഭാരതത്തിന്റെ അനുഭവം” എന്ന് അദ്ദേഹം ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ഇന്ത്യയിലെ ഇറാന്റെ പരമാധികാരിയുടെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയും ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഭാരതത്തിന്റെ നയതന്ത്ര ഇടപെടലുകൾ വഴി ഷിവാലിക്കിനും നന്ദാദേവിക്കും അനുമതി ലഭിച്ചത് മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും മാതൃകയാവുകയാണ്.
നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 22 ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ കൂടി തുടരുന്നുണ്ടെന്നും അതിലുള്ള 611 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു. എല്ലാ കപ്പലുകൾക്കും മൊത്തത്തിലുള്ള അനുമതി (Blanket arrangement) ലഭിച്ചിട്ടില്ലെങ്കിലും, ഓരോ കപ്പലുകളുടെയും സാഹചര്യം പരിഗണിച്ച് ഇറാൻ ക്ലിയറൻസ് നൽകുന്നുണ്ട്. രാജ്യത്തെ അടുക്കളകളിൽ പാചകവാതക ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുകൾ തുടരുകയാണ്.












