ഇറാന്റെ അധികാര കേന്ദ്രങ്ങളെ ഓരോന്നായി തകർത്തെറിഞ്ഞ് ഇസ്രയേൽ മുന്നേറ്റം തുടരുന്നു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഉപയോഗിച്ചിരുന്ന വിമാനം ഇസ്രയേൽ സൈന്യം തകർത്തു. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയായ മെഹ്‌റാബാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ അതിശക്തമായ മിന്നലാക്രമണത്തിലാണ് വിമാനം തകർത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടു. ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ ഇറാൻ ഭരണകൂടത്തിന്റെ ചിറകരിയുന്ന നീക്കങ്ങളുമായാണ് ഇസ്രയേലും അമേരിക്കയും മുന്നോട്ടുപോകുന്നത്. ഖമേനിയും ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വിമാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ടെഹ്‌റാനിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് മെഹ്‌റാബാദ്. ഇറാൻ വ്യോമസേനയുടെ പ്രധാന താവളം കൂടിയാണിവിടം. യുഎസും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കത്തിൽ അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, ഇറാന്റെ സൈനിക വീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളം ലക്ഷ്യമിട്ടത്. ഖമേനിയുടെ ഓഫീസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭരണത്തലവന്റെ വിമാനം കൂടി ഇല്ലാതാക്കിയതിലൂടെ ഇറാന്റെ ആത്മവിശ്വാസം പൂർണ്ണമായും തകർക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. ആക്രമണത്തിൽ വിമാനത്താവളത്തിലെ മറ്റ് ചില സൈനിക ഹാംഗറുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.
ഖമേനി വധത്തിന് ശേഷം മുജ്തബ ഖമേനി അധികാരമേറ്റെങ്കിലും ഇറാന്റെ സൈനിക-ഭരണ സംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. വിദേശയാത്രകൾക്കും സൈനിക നീക്കങ്ങൾക്കും ഉപയോഗിക്കുന്ന പ്രധാന വിമാനം തന്നെ തകർത്തത് ഇറാന്റെ നയതന്ത്ര നീക്കങ്ങളെയും ബാധിച്ചേക്കും. മെഹ്‌റാബാദ് വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചും ഇറാനിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ലോകശക്തികൾ എത്രയൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.











