ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടത്തിവന്ന സംഘത്തിലെ പ്രധാനി ഉൾപ്പെടെ രണ്ട് പേരെ ഭീകരവിരുദ്ധ സേന (ATS) പിടികൂടി. ‘ചാംഗുർ ബാബ’ എന്നറിയപ്പെടുന്ന ജലാലുദ്ദീൻ, ഇയാളുടെ സഹായി നീതു എന്ന നസ്രീൻ എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ജലാലുദ്ദീനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെത്തുടർന്ന് നടത്തിയ അതിശക്തമായ നീക്കത്തിലാണ് ബൽറാംപൂർ സ്വദേശികളായ ഇവരെ എടിഎസ് കുടുക്കിയത്. ഇവരെ ലഖ്‌നൗ ജില്ലാ ജയിലിലേക്ക് മാറ്റി.
അതിശക്തമായ നിയമങ്ങൾ നിലനിൽക്കുന്ന ഉത്തർപ്രദേശിൽ, സംഘടിതമായി ആളുകളെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്ന വലിയൊരു മാഫിയയാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. പാവപ്പെട്ട തൊഴിലാളികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, വിധവകൾ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പണം നൽകിയും വിവാഹവാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചാണ് മതം മാറ്റിയിരുന്നത്. സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും മതം മാറ്റാൻ ശ്രമിച്ചിരുന്നതായും എടിഎസ് പ്രസ്താവനയിൽ അറിയിച്ചു. ലഖ്‌നൗ ഗോമതിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഏപ്രിൽ എട്ടിന് ഇതേ സംഘത്തിൽപ്പെട്ട ജലാലുദ്ദീന്റെ മകൻ മെഹബൂബ്, സഹായി നവീൻ എന്ന ജമാലുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂത്രധാരനായ ജലാലുദ്ദീനെ വലയിലാക്കിയത്. 2021-ലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് എടിഎസ് പരിശോധിച്ച് വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുന്നത് വൻ ഗൂഢാലോചനയായിരിക്കുമെന്നാണ് സൂചന.











