മുംബൈ/കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ അതിക്രൂരമായ വ്യോമാക്രമണത്തിൽ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ട് അഫ്ഗാൻ ക്രിക്കറ്റ് താരം അല്ലാഹ് ഗസൻഫർ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ ഗസൻഫർ, തന്റെ രാജ്യത്തെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന പാക് നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും താരം ആവശ്യപ്പെട്ടു. 2000 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കാബൂളിലെ വമ്പൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കുന്ന ഇത്തരം ആക്രമണങ്ങൾ കൊണ്ട് പാകിസ്ഥാൻ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്ന് ഗസൻഫർ ചോദിച്ചു. ചികിത്സിക്കാൻ പോലും പണമില്ലാത്ത പാവപ്പെട്ട ജനങ്ങൾ ആശ്രയിച്ചിരുന്ന ഏക അത്താണിയാണ് തകർക്കപ്പെട്ടത്. അഫ്ഗാനിസ്ഥാൻ ഒരിക്കലും ഈ ക്രൂരത അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ അതിക്രമം പാകിസ്താന് തന്നെ വരുംദിവസങ്ങളിൽ വലിയ തിരിച്ചടിയാകുമെന്നും ഗസൻഫർ മുന്നറിയിപ്പ് നൽകി. ഐപിഎൽ ആവേശത്തിനിടയിലും തന്റെ മാതൃരാജ്യത്തെ ദുരന്തത്തിൽ മനംനൊന്താണ് യുവതാരം പ്രതികരണവുമായി രംഗത്തെത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും അഫ്ഗാൻ അതിർത്തികളിൽ പാക് സൈന്യം നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റമദാൻ മാസത്തിൽ പോലും ആശുപത്രി ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരത മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് ഇന്ത്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ ജനതയ്ക്ക് എന്നും തുണയായി നിന്നിട്ടുള്ള ഇന്ത്യ, ഈ പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗസൻഫറിനെപ്പോലുള്ള കായിക താരങ്ങളും അഫ്ഗാൻ ജനതയും. ക്രിക്കറ്റ് ലോകവും താരത്തിന് വലിയ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.









