ചരിത്രമുറങ്ങുന്ന പൂഞ്ഞാർ കൊട്ടാരക്കെട്ടുകൾക്കും മീനച്ചിലാറിന്റെ കുളിർമ്മയ്ക്കും ഇടയിൽ ഇപ്പോൾ മുഴങ്ങുന്നത് വികസനത്തിന്റെ ചർച്ചകളാണ്. കേരള രാഷ്ട്രീയത്തിലെ ‘അട്ടിമറികളുടെ തട്ടകം’ എന്നറിയപ്പെടുന്ന പൂഞ്ഞാർ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് ഇങ്ങനെയാണ് “ഞങ്ങളുടെ ടൗൺ എപ്പോൾ മാറും?”
ഒരു കാലത്ത് പൂഞ്ഞാർ രാജ്യവംശത്തിന്റെ ആസ്ഥാനമായിരുന്ന ഈ പ്രദേശം ഇന്ന് ആധുനിക സൗകര്യങ്ങൾക്കായി കാത്തിരിക്കുകയാണ്. പൂഞ്ഞാർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡുകളുടെ വീതി കൂട്ടലും ശാസ്ത്രീയമായ പാർക്കിംഗ് സൗകര്യങ്ങളും അനിവാര്യമാണ്. ടൗൺ സൗന്ദര്യവൽക്കരണ പദ്ധതികൾ പലതും കടലാസിലുണ്ടെങ്കിലും അവ യാഥാർത്ഥ്യമാകാൻ ജനങ്ങൾ കാത്തിരിക്കുന്നു.
പൂഞ്ഞാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം (ഉദാഹരണത്തിന് പൂഞ്ഞാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) സജീവമായി നടക്കുന്നുണ്ട്. എങ്കിലും, ഒരു നല്ല ആശുപത്രിയുടെ കുറവ് ഇന്നും പൂഞ്ഞാർ നിവാസികൾക്ക് വലിയൊരു കുറവാണ്. വാഗമണ്ണിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ പൂഞ്ഞാറിനെ ഒരു ‘ഹബ്ബ്’ ആക്കി മാറ്റാൻ സാധിച്ചാൽ ടൗണിന്റെ മുഖച്ഛായ മാറും.
പൂഞ്ഞാർ രാഷ്ട്രീയമെന്നാൽ പ്രവചനാതീതമായ തിരക്കഥയാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ നോക്കിയാൽ അത് വ്യക്തമാകും. 2011 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിസി ജോർജ് ജയിച്ച മണ്ഡലത്തിൽ അന്ന് അദ്ദേഹം 15,704 വോട്ടിനാണ് ജയിച്ചത്. ശേഷം 2016 ൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 27,821 വോട്ടുകൾക്കാണ് ജയിച്ചത്. എന്നാൽ 2021 ലേക്ക് വന്നാൽ അവിടെ കേരള കോൺഗ്രസ് (M) – എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,817 ജയിച്ചുകയറി.
നിലവിലെ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നേയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സ്ഥാനാർഥി ആരാണ് എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എന്നാൽ പൂഞ്ഞാറിന്റെ പൾസ് നന്നായി അറിയാവുന്ന പിസി ജോർജ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ ആവശ്യമായ വികസനം, ഈ നാളുകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ഒകെ ചർച്ചയാകുമ്പോൾ ഇത്തവണ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കാര്യങ്ങൾ അത്രകണ്ട് എളുപ്പമാകില്ല എന്ന് തന്നെ പറയാം.








