ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഇറാനുനേരെ അതിശക്തമായ ആക്രമണവുമായി അമേരിക്ക. ഇറാന്റെ തീരപ്രദേശങ്ങളിലുള്ള മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. ഏകദേശം 2,268 കിലോഗ്രാം (5000 പൗണ്ട്) ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഇറാനിയൻ മിസൈൽ സൈറ്റുകളിൽ പതിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തിരിച്ചടിയായാണ് ലോകത്തെ അഞ്ചിലൊന്ന് ഇന്ധനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത്. ഇതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും സമുദ്രയാത്രകൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ ഉപരോധം തകർക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം. എന്നാൽ, നാറ്റോ (NATO) ഉൾപ്പെടെയുള്ള പരമ്പരാഗത സഖ്യകക്ഷികൾ ഈ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ വിസമ്മതിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. നാറ്റോയെ താൻ ഇത്രയധികം സഹായിച്ചിട്ടും ഒരു മൈൻ സ്വീപ്പർ കപ്പൽ പോലും അയക്കാൻ അവർ തയ്യാറാകുന്നില്ലെന്ന് ട്രംപ് ആഞ്ഞടിച്ചു. താൻ ലോകനന്മയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്നും എന്നാൽ ലോകം അത് തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പരിതപിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാസങ്ങളായി ആവശ്യപ്പെടുന്ന പാതയിലൂടെയാണ് ട്രംപ് ഇപ്പോൾ സഞ്ചരിക്കുന്നത്. തന്റെ ഉള്ളിലിരുപ്പ് (Feeling) അനുസരിച്ചാണ് ഇറാനെതിരായ യുദ്ധം തുടങ്ങിയതെന്നും തന്റെ മനസ്സ് പറയുന്നത് വരെ ഇത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഉപയോഗിച്ച 30,000 പൗണ്ട് ബോംബുകളെ അപേക്ഷിച്ച് ശക്തി കുറവാണെങ്കിലും, ഭൂമിക്കടിയിലുള്ളതും അതീവ സുരക്ഷിതവുമായ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ് ഇപ്പോൾ പ്രയോഗിച്ച 5,000 പൗണ്ട് ബോംബുകൾ. ഓരോ ബോംബിനും ഏകദേശം 2.4 കോടി രൂപയാണ് വില കണക്കാക്കുന്നത്.









