വാഷിംഗ്ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ചൈനയുടെ പങ്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി യുഎസ് റിപ്പോർട്ട്. ഇറാന് മാരകമായ ഡ്രോണുകൾ, ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങൾ, മിസൈൽ ഇന്ധന രാസവസ്തുക്കൾ എന്നിവ ചൈന നൽകിയതായാണ് യുഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുഎസ് കോൺഗ്രസുമായി ബന്ധപ്പെട്ട ഒരു പ്രധാന സ്ഥാപനമായ യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ ചൈന നൽകിയ ആയുധങ്ങളും രാസവസ്തുക്കളും സാങ്കേതികവിദ്യകളും ആണ് ഇറാൻ ഉപയോഗിക്കുന്നതെന്ന് യുഎസ് കുറ്റപ്പെടുത്തുന്നു. 2026 ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിൽ, ഇറാന് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ ചൈന സജീവമായി ഏർപ്പെട്ടിരുന്നുവെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ “ചൈന-ഇറാൻ ഫാക്റ്റ് ഷീറ്റ്” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ കമ്മീഷൻ അവകാശപ്പെട്ടു. ഖര റോക്കറ്റ് ഇന്ധന ഉൽപാദനത്തിൽ ഉപയോഗിക്കുന്ന പ്രധാന രാസവസ്തുവായ സോഡിയം പെർക്ലോറേറ്റ് ഇറാനിലേക്ക് കയറ്റുമതി ചെയ്യാൻ ചൈന അനുമതി നൽകിയതായും കമ്മീഷൻ ആരോപിക്കുന്നു.
2026 മാർച്ച് 2 ന്, ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ചൈനയിലെ ഗാവോളൻ തുറമുഖത്ത് നിന്ന് രാസവസ്തുക്കൾ വഹിച്ചുകൊണ്ട് പുറപ്പെട്ടതായും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇറാന്റെ മിസൈൽ പദ്ധതികൾക്ക് സഹായം ആയി 2025 ജനുവരിയിൽ ചൈന ഇറാനിലേക്ക് ഏകദേശം 1,000 ടൺ സോഡിയം പെർക്ലോറേറ്റ് കയറ്റി അയച്ചിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.








