2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് മഞ്ചേശ്വരം മണ്ഡലം ഉണരുമ്പോൾ, രാഷ്ട്രീയ പോരാട്ടം വടക്കൻ അതിർത്തിയിൽ വൻ ചർച്ചയായിരിക്കുകയാണ്. വികസന മുരടിപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ മണ്ഡലത്തിൽ ഇത്തവണ ജനവിധി ആർക്കൊപ്പമാകുമെന്നത് പ്രവചനാതീതമാണ്.
മണ്ഡലത്തിലെ വികസന മുരടിപ്പ് തന്നെയാണ് ജനങ്ങളുടെ പ്രധാന പരാതി. വോട്ടിനായി എത്തുന്ന സ്ഥാനാർത്ഥികളോട് ജനങ്ങൾ ചോദിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കും സാധാരണക്കാർക്കും ആശ്രയിക്കാവുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, റെയിൽവേ ഓവർബ്രിഡ്ജുകളുടെ നിർമ്മാണം, തീരദേശ ഹൈവേയുടെ പൂർത്തീകരണം എന്നിവയാണ് വോട്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. കന്നഡ-മലയാളം ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ഇത്തവണ ശക്തമാണ്.
സിറ്റിംഗ് എംഎൽഎ ആയ എ.കെ.എം. അഷ്റഫിനെ തന്നെയാണ് യുഡിഎഫ് വീണ്ടും മണ്ഡലത്തിൽ പരീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും അഷ്റഫിന് അനുകൂല ഘടകങ്ങളാണ്. മുസ്ലിം ലീഗിന്റെ ഈ കോട്ട സംരക്ഷിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് നിർണ്ണായകമാണ്. എൽഡിഎഫിന്റെ സ്ഥാനാർഥി കെ.ആർ. ജയാനന്ദ മികച്ച ഒരു പോരാട്ടം കാഴ്ച്ചവെക്കാനാണ് ഇറങ്ങുന്നത്.
മണ്ഡലത്തിൽ ബിജെപിയുടെ ഉറച്ച പ്രതീക്ഷയായി കെ. സുരേന്ദ്രൻ തന്നെയാണ് മത്സരിക്കുന്നത്.. 2016-ൽ വെറും 89 വോട്ടുകൾക്കും 2021-ൽ 745 വോട്ടുകൾക്കും കൈവിട്ട വിജയം ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ സുശക്തമായ കേഡർ വോട്ടുകളും കേന്ദ്ര സർക്കാർ പദ്ധതികളും സുരേന്ദ്രന് ഗുണം ചെയ്യും.
2016 ൽ കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ച പോരാട്ടത്തിൽ വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. അന്ന് ‘കെ. സുന്ദര’ എന്ന അപരൻ പിടിച്ച 467 വോട്ടുകൾ സുരേന്ദ്രന്റെ വിജയത്തിന് തടസമായി. ഇത്തവണയും കെ. സുന്ദര മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനകൾ വരുന്നത് സുരേന്ദ്രൻ ക്യാമ്പിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.








