ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർമാരാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അവർക്കെതിരെ കൂടുതൽ കടുപ്പമേറിയ നടപടികളുണ്ടാകുമെന്ന സൂചനയും നൽകി. ഫ്ലോറിഡ സന്ദർശനം കഴിഞ്ഞ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഇറാൻ ലോകത്തിലെ ‘നമ്പർ വൺ ഭീകരവാദ സ്പോൺസർ’ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നീക്കങ്ങൾ അമേരിക്ക അതിവേഗം പൂർത്തിയാക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന ആഗോള വ്യാപാര പാതകളുടെ സംരക്ഷണത്തിൽ മറ്റ് രാജ്യങ്ങൾ ഉത്തരവാദിത്തം കാണിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക ഇറാനെ പൂർണ്ണമായും ഇല്ലാതാക്കിയാൽ, ആ പാത ഉപയോഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടി വരുമെന്നും, അത് നമ്മുടെ ‘മടിയന്മാരായ’ സഖ്യകക്ഷികളെ ഉണർത്താൻ സഹായിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാന്റെ ബാക്കിയുള്ള ഭാഗം കൂടി ‘ഫിനിഷ് ഓഫ്’ ചെയ്താൽ എന്തുണ്ടാകുമെന്ന് ആലോചിച്ചു നോക്കൂ എന്ന ട്രംപിന്റെ പരാമർശം മധ്യേഷ്യയിൽ വലിയ ആശങ്കകൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്.








